
ലൂസിയാന: സ്വകാര്യ പാര്‍ട്ടിക്കിടെ സഭ്യേതരമായി നൃത്തം ചെയ്ത പെണ്‍കുട്ടിയുടെ സ്കോളര്‍ഷിപ് സ്കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. സ്റ്റുഡൻ്റ് ഗവ. അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. വോക്കര്‍ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിനിയായ കെയ്ലി ടിമോനെറ്റിനാണ് നടപടി നേരിടേണ്ടിവന്നത് എന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ 30 ന് ലിവിങ്സ്റ്റണ്‍ പാരിഷ് കണ്‍ട്രി ക്ളബില്‍ നടന്ന പാര്‍ട്ടിക്കിടെ കെയ്ലിയും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തം twerking ( ലൈംഗികമായി പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചലനങ്ങള്‍) ആണെന്നാണ് ആരോപണം. നൃത്ത വിഡിയോ പുറത്തു വന്നപ്പോഴാണ് കുഴപ്പം തുടങ്ങിയത്. ആ പാര്‍ട്ടിയില്‍ കെയ്ലിയുടെ അമ്മയും ഉണ്ടായിരുന്നു. സ്കൂളിലെ മികച്ച വിദ്യാര്‍ഥി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സ്കൂള്‍ അധികൃതരെ ചൊടിപ്പിച്ചു. സ്കൂളിലെ മികച്ച വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു കെയ്ലി..
വിദ്യാര്‍ഥിനിയെ സ്കൂളിലെ ഫ്രൻ്റ് ഓഫിസിലേക്ക് പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. എന്നിട്ട് ഡാന്‍സിൻ്റെ വിഡിയോ കാണിച്ചു കൊടുത്ത ശേഷം . ഇങ്ങനെ കാട്ടികൂട്ടിയാല്‍ അത് ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് ഉപദേശിച്ചു. കൂടാതെ ദൈവത്തിന് ഹിതകരമല്ലാത്ത കാര്യമാണ് ഇതെന്ന് പറയുകയും ചെയ്തെന്ന് കെയ് ലി പറയുന്നു. തുടര്‍ന്ന് സ്കോളര്‍ഷിപ് പിന്‍വലിക്കുന്ന കാര്യം പ്രിന്‍സിപ്പല്‍ അറിയിച്ചു. കെയ്ലിയുടെ അമ്മയേയും സ്കൂളില്‍ വിളിച്ചുവരുത്തിയിരുന്നു,
“എൻ്റെ ജിവിതം തന്നെ തീര്‍ന്നെന്ന് തോന്നിയ നിമിഷമായിരുന്നു അത്. തമാശയ്ക്ക് ചെയ്ത ഒരു ഡാന്‍സായിരുന്നു അത്. ഇത്ര അപമാനകരമാകുമെന്ന് ഒരിക്കലും കരുതിയില്ല” പ്രിൻസിപ്പലിൻ്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ കെയ്ലി കരഞ്ഞുകൊണ്ട് പറഞ്ഞതിങ്ങനെയാണ്..
ഇതൊരു സ്വാകര്യ സ്കൂള്‍ അല്ല. എന്നിട്ടും കുട്ടിയോട് വിശ്വാസ സംബന്ധിയായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല എന്ന് കെയ്ലിയുടെ അമ്മ റെയ്ച്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിനു ശേഷം കെയ്ലിയുടെ ജനപ്രിയത പക്ഷേ കൂടുകയാണ് ചെയ്തത്. കെയ്ലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്കൂളിലെ മറ്റു കുട്ടികള്‍ രംഗത്തു വന്നു. Let the girl dance – എന്ന എഴുതിയ ടീ ഷേര്‍ട്ട് ധരിച്ചെത്തി അവര്‍ അധികൃതരെ പ്രതിഷേധം അറിയിച്ചു.















