
വാഷിംഗ്ടൺ : പ്രസിഡൻ്റ് പദവിയിൽ നിന്ന് ഒഴിയാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഏകദേശം 1,500 ആളുകളുടെ ശിക്ഷ പ്രസിഡൻ്റ് ജോ ബൈഡൻ ഇളവ് ചെയ്തു. കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 അമേരിക്കക്കാർക്ക് മാപ്പും നൽകി. തോക്ക്, നികുതി കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടറിന് ബൈഡൻ മാപ്പ് നൽകിയത് വലിയ വിവാദമായിരുന്നു .
പ്രസിഡൻ്റിൻ്റെ പദവി ഉപയോഗിച്ചുള്ള ഈ നടപടിയിൽ ഇനിയും ദയാഹർജികൾ പരിഗണിക്കുമെന്ന് ബൈഡൻ പറഞ്ഞു. ഇത്ര.ധികം ആളുകൾക്ക് മാപ്പ് നൽകിയ ചരിത്രം ആധുനിക അമേരിക്കക്ക് ഇല്ല. കൊറോണ മഹാമാരി കാലത്ത് ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുകയും വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന 1500 പേർക്കാണ് ബൈഡൻ ശിക്ഷ ഇളവുകൾ പ്രഖ്യാപിച്ചത്. കുറഞ്ഞത് ഒരു വർഷമെങ്കിലും ശിക്ഷ അനുഭവിച്ചവരാണ് ഇവർ. വൈറസ് പടർന്നുപിടിക്കാതിരിക്കാനായി ജയിലുകളിൽ നിന്ന് ആളുകളെ മാറ്റി, വീട്ടു തടങ്കലുകളിലാക്കിയിരുന്നു.
വരും ആഴ്ചകളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ദയാഹർജികൾ പുനഃപരിശോധിക്കുന്നത് തുടരുമെന്നും ബൈഡൻ പറഞ്ഞു. 2017-ൽ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ്, 330 പേർക്ക് ശിക്ഷ ഇളവു നൽകിയ ബരാക് ഒബാമയാണ് രണ്ടാമത്തെ ഏറ്റവും കൂടുതൽ ദയാഹർജി പരിഗണിച്ചിരുന്ന വ്യക്തി.
ജനുവരിയിൽ ട്രംപ് ഭരണകൂടം അധികാരമേൽക്കുന്നതിനുമുമ്പ്, ഫെഡറൽ മരണശിക്ഷയിലുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾക്ക് മാപ്പ് നൽകാൻ അഭിഭാഷക ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിലാണ് ബൈഡൻ. 2020-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അട്ടിമറിക്കാനുള്ള ട്രംപിൻ്റെ ശ്രമത്തെക്കുറിച്ച് അന്വേഷിക്കുകയും അദ്ദേഹം അധികാരമേറ്റാൽ പ്രതികാരം നേരിടേണ്ടിവരുകയും ചെയ്യുന്നവർക്ക് മുൻകൂർ മാപ്പ് നൽകണമോ എന്നു പോലും ബൈഡൻ ആലോചിക്കുന്നുണ്ട്.
Biden commutes 1500 sentences and pardons 39 people












