വടക്കന്‍ ചിലിയില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി

സാന്റിയാഗോ: വടക്കന്‍ ചിലിയില്‍ വ്യാഴാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് വിവരം സ്ഥിരീകരിച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് എക്സില്‍ എഴുതി.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തീരദേശ നഗരമായ അന്റോഫാഗസ്റ്റയില്‍ നിന്ന് 265 കിലോമീറ്റര്‍ കിഴക്കായി, 126 കിലോമീറ്റര്‍ ആഴത്തിലാണ്.

പടിഞ്ഞാറ് പസഫിക് സമുദ്രവും കിഴക്ക് ആന്‍ഡീസ് പര്‍വതനിരയും അതിര്‍ത്തി പങ്കിടുന്ന ചിലി ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ്. 2010-ല്‍, 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, രാജ്യത്തിന്റെ തെക്കും മധ്യഭാഗത്തുമുള്ള മുഴുവന്‍ ഗ്രാമങ്ങളെയും അപകടത്തിലാക്കുകയും ഏകദേശം 520 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.