ബൈഡനും ട്രംപും വ്യാഴാഴ്ച നേര്‍ക്കുനേര്‍; പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇത്തവണ കടുത്ത വ്യവസ്ഥകള്‍, ആകാംഷയോടെ അമേരിക്ക, കൊടുങ്കാറ്റടിക്കുമോ?

നാല് വര്‍ഷത്തിന് ശേഷം യു.എസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥിമായ  ജോ ബൈഡനും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും ഒരു വേദിയില്‍ എത്തുകയാണ്. ജൂണ്‍ 27 വ്യാഴാഴ്ച അറ്റ്ലാന്റയിലെ സി.എന്‍.എന്‍ ചാനലിന്റെ ആസ്ഥാനത്തെ സ്റ്റുഡിയോയിലാണ് അമേരിക്കയന്‍ രാഷ്ട്രീയത്തിലെ രണ്ട് കൊമ്പന്മാര്‍ നേര്‍ക്കുനേര്‍ എത്താന്‍ പോകുന്നത്. മുന്‍ കാലങ്ങളിലെ അപേക്ഷിച്ച് ഒരുപാട് കടുത്ത വ്യവസ്ഥകളോടെയാണ് ഇത്തവണ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് എന്ന പ്രത്യേകത കൂടിയുണ്ട്. 

ഒരു സമയം ഒരാളെ മാത്രമെ സംസാരിക്കാന്‍ അനുവദിക്കു, മറ്റൊരാളുടെ സംസാരത്തിന് ഇടയില്‍ കയറി അഭിപ്രായം പറയാന്‍ സാധിക്കില്ല. ഒരാള്‍ സംസാരിച്ചുകഴിഞ്ഞാല്‍ അയാളുടെ മൈക്ക് ഓഫ് ആക്കും. ബൈഡനും  ട്രംപും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്നത് തല്‍സമയം സംപ്രേക്ഷണം ചെയ്യുമെങ്കിലും മുന്‍ കാലങ്ങളെ പോലെ ലൈവ് ഓഡിയന്‍സ് ഇത്തവണ ഉണ്ടാകില്ല.

ചര്‍ച്ചക്കിടയില്‍ ബൈഡനോ, ട്രംപിനോ സ്വന്തം ടീമുമായി സംസാരിക്കാനും സാധിക്കില്ല. എന്തെങ്കിലും രേഖകളോ, നേരത്തെ തയ്യാറാക്കിയ കുറിപ്പുകളോ ഒന്നും കയ്യില്‍ കരുതാതെയായിരിക്കണം നേതാക്കള്‍ എത്തേണ്ടത്. ചര്‍ച്ചയില്‍ പങ്കെടുക്കാനായി സ്റ്റുഡിയോയിലെ പ്രത്യേകം സജ്ജമാക്കിയ പോഡിയത്തിലേക്ക് ഇരുനേതാക്കളും എത്തിക്കഴിഞ്ഞാല്‍ ഓരോ പേനയും എന്തെങ്കിലും കുറിച്ചുവെക്കാനുണ്ടെങ്കില്‍ അതിനായി ഒരു കടലാസും നല്‍കും. ചര്‍ച്ചക്കിടയില്‍ ദാഹം അകറ്റാന്‍ ഒരു കുപ്പി വെള്ളവും നല്‍കും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും പ്രസിഡന്‍ഷ്യല്‍ ഡിബൈറ്റ്. ചര്‍ച്ചക്കിടയില്‍ രണ്ട് കമേഴ്സ്യല്‍ ഇടവേളകള്‍ ഉണ്ടാകും. 

ബൈഡന്‍ സ്റ്റേജിന്റെ മധ്യ ഭാഗത്തും അദ്ദേഹത്തിന് അഭിമുഖമായി വലതു വശത്ത് ട്രംപും നില്‍ക്കും. ചര്‍ച്ച നിയന്ത്രിക്കുന്ന ആങ്കര്‍ സ്റ്റുഡിയോയുടെ ഇടതുഭാഗത്തായി ഇരിക്കും. മൂന്നുപേര്‍ മാത്രമെ ഫ്രയ്മില്‍ ഉണ്ടാവുകയുള്ളു. വ്യക്തിപരമായ ആക്രമണങ്ങളോ, അധിക്ഷേപങ്ങളോ നടത്താന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ ഉടന്‍ മൈക്ക് ഓഫാക്കും. ഇത്തരത്തില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് ഇത്തവണ സി.എന്‍.എന്‍ ചാനല്‍ ബെഡനെയും ട്രംപിനെയും ഒരു വേദിയില്‍ കൊണ്ടുവന്ന് ചര്‍ച്ച നടത്തുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും സവിശേഷമായ ഒരു രീതിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഒരു വേദിയിലെത്തി നേര്‍ക്കുനേര്‍ എത്തി ചര്‍ച്ച നടത്തുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരിക്കലും ചിന്തിക്കാന്‍ പോലും സാധിക്കാത്തത്. 2024ലെ ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി അമേരിക്കന്‍ മാതൃകയില്‍ ഒരു ചര്‍ച്ചക്ക് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത് ശ്രദ്ധേയമായിരുന്നു.

1960ല്‍ ജോണ്‍ എഫ് കെന്നഡിയും റിച്ചാഡ് നിക്സണും തമ്മിലായിരുന്നു ആദ്യ നേര്‍ക്കുനേര്‍ ഡിബേറ്റ്. അത് പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ചു.

2019ല്‍ ബെഡനും ട്രംപും ഒരു വേദിയില്‍ എത്തിയപ്പോള്‍ അന്ന് ലൈവായി ഓഡിയന്‍സ് സപ്പോര്‍ട്ടും ആവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഓരേ നോതാക്കളുടെ സംസാരത്തിനും അവരുടെ അണികളില്‍ കയ്യടി ഉണ്ടാകും. അങ്ങനെ ആവേശമയമായ ഒരു ചര്‍ച്ചാ സാഹചര്യമാകില്ല ഇത്തവണത്തേത്. പകരം വിഷയങ്ങളില്‍ അധിഷ്ഠിതമായ ആശയങ്ങളില്‍ ഉറച്ചുള്ള വാക്പോരാട്ടം തന്നെയാകും ബൈഡന്‍-ട്രംപ് ഡിബേറ്റ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമായി ഇന്ന് പ്രസിഡന്‍ഷ്യല്‍ ഡിബൈറ്റ് മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കണം വലിയൊരു വിഭാഗം ജനങ്ങള്‍ തീരുമാനിക്കുന്നത് പ്രസിഡന്‍ഷ്യല്‍ ഡിബൈറ്റില്‍ നേതാക്കള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിരീക്ഷിച്ചാകും. 

ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, ജനങ്ങളുടെ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ പ്രസിഡന്റിന് പറയാനുള്ളത്, അതിന് ട്രംപിന് മുന്നോട്ടുവെക്കുന്ന ബദല്‍ ഇതൊക്കെ വ്യാഴാഴ്ച നേരിട്ട് കാണാം. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പോരാട്ടം കൊടുങ്കാറ്റായി മാറുമോ എന്നറിയാന്‍ കാത്തിരിക്കാം.

First presidential debate between Biden and Trump on Thursday

More Stories from this section

family-dental
witywide