
അങ്കാറ: ക്രെയ്നെതിരെയുള്ള പൂർണ്ണ തോതിലുള്ള യുദ്ധത്തിൽ മോസ്കോയുടെ കരുത്ത് ചോരുന്നതിനനുസരിച്ച്, യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുന്നോട്ടുവെക്കുന്ന നിബന്ധനകളിൽ മാറ്റം വരുന്നതായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം പങ്കെടുത്ത ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധക്കളത്തിൽ ഇപ്പോൾ റഷ്യക്ക് മേൽക്കൈ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സെലൻസ്‌കി നിരീക്ഷിച്ചു:
“സമാധാനത്തിനായി പുടിൻ ഇപ്പോൾ എന്തൊക്കെ നിബന്ധനകളാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയില്ല. എന്നാൽ ആ നിബന്ധനകളിൽ മാറ്റങ്ങൾ വരുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. കാരണം, ഈ പൂർണ്ണ തോതിലുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ അദ്ദേഹം കൂടുതൽ ശക്തനായിരുന്നു. എന്നാൽ ഇപ്പോൾ, യുദ്ധക്കളത്തിൽ അദ്ദേഹത്തിന് അതിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.” – സെലെൻസ്കി പറഞ്ഞു.
കേവലം മനുഷ്യശക്തിയേക്കാൾ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ, ഡ്രോൺ സാങ്കേതികവിദ്യയിലും മറ്റ് സൈനിക സാങ്കേതിക വിദ്യകളിലും കൈവരിച്ച മുന്നേറ്റമാണ് ഉക്രെയ്ന് തുണയായതെന്ന് സെലൻസ്‌കി കൂട്ടിച്ചേർത്തു. യുദ്ധക്കളത്തിൽ നിന്നുള്ള പോരാട്ടത്തെ വ്യോമാക്രമണങ്ങളിലേക്ക് (ഡ്രോൺ യുദ്ധത്തിലേക്ക്) മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, അതിലൂടെ യുദ്ധക്കളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഒരു യുക്രേനിയൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സെലൻസ്‌കി മറുപടി നൽകുന്നതിനിടയിൽ ഇടപെട്ടുകൊണ്ട് ഡോണൾഡ് ട്രംപ് ഉക്രെയ്നുള്ള ആഗോള പിന്തുണയെക്കുറിച്ച് സംസാരിച്ചു. യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡയ്ക്കും യുക്രെയ്നോട് വലിയ അനുഭാവമുണ്ടെന്നും അവർ ശക്തമായി ഒപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു.















