
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആകെയുള്ള 42 സീറ്റിലും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഇപ്പോഴിതാ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മമതയുടേത് ഏകപക്ഷീയമായ സീറ്റ് പ്രഖ്യാപനമാണെന്നാണ് ബംഗാളിൽ നിന്നുള്ള കോൺഗ്രസ് എംപിയായ അധീർ രഞ്ജൻ ചൗധരിചൗധരിയുടെ വിമർശനം.
“ഇന്ത്യ സഖ്യത്തിൽ തുടരുകയാണെങ്കിൽ, താൻ പ്രധാനമന്ത്രി മോദിയെ എതിർക്കേണ്ടി വരുമെന്ന് മമത ബാനർജി ഭയപ്പെടുന്നു. അദ്ദേഹം ഇഡിയെയും സിബിഐയെയും ആവർത്തിച്ച് അയയ്ക്കും. ഇത് തൃണമൂൽ കോൺഗ്രസിനെ അപകടത്തിലാക്കും. അതിനാൽ മോദി അസന്തുഷ്ടനാകുന്നത് തടയാൻ, സഖ്യത്തിൽ നിന്ന് വേർപിരിയുന്നതാണ് മമതയ്ക്ക് നല്ലത്,” കോൺഗ്രസ് എംപി പറഞ്ഞു.















