![](https://www.nrireporter.com/wp-content/uploads/2024/05/nose-pin.jpg)
കൊച്ചി: പന്ത്രണ്ട് വര്‍ഷംമുമ്പ് കാണാതായ മൂക്കുത്തിയുടെ ഒരുഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തില്‍നിന്നു കണ്ടെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ 44കാരിയുടെ ശ്വാസകോശത്തില്‍നിന്നാണ് മൂക്കുത്തിയുടെ ഒരുസെന്റീമീറ്റര്‍ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിൽ ഡോ. ശ്രീരാജ് നായര്‍, ഡോ. ടോണി ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.
പന്ത്രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. തിരച്ചിലില്‍ മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് അമൃത ആശുപത്രിയിലെത്തി. അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.