
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം നാലാം തവണയും സ്വന്തമാക്കിയ മമ്മൂട്ടിക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയ പ്രമുഖർ മലയാളത്തിന്റെ മഹാനടന് ആശംസകൾ നേർന്നു. ദേശീയ പുരസ്‌കാര നിറവിൽ മലയാള സിനിമ വീണ്ടും രാജ്യത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലമാണത്. സമർപ്പിതമായ മനസ്സോടെ സിനിമയെ മാത്രം നോക്കി മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാനുള്ള മനസ്സും പുതിയ വേഷങ്ങൾ കണ്ടെത്താനുള്ള ചെറുപ്പവുമാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ പ്രതിഭാസമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, അണിയറ പ്രവർത്തകർ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദനങ്ങളറിയിച്ചു. ഇതോടൊപ്പം നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ഭദ്രകാളി നാടകത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ രാജ്യത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവെച്ചു.
അഭിനയ ലോകത്തിന്റെ ലയണൽ മെസ്സിയാണ് മമ്മൂട്ടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിശേഷിപ്പിച്ചു. താരതമ്യങ്ങൾ ഇല്ലാത്ത ഇത്തരം വലിയ നേട്ടങ്ങൾ ഇനിയും കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടം മലയാളത്തിന് ആകമാനം അഭിമാനകരമായ നിമിഷമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മമ്മൂട്ടിക്കും ഫെമിനിച്ചി ഫാത്തിമയ്ക്കും അദ്ദേഹം പ്രത്യേക ആശംസകൾ നേർന്നു.
National Film Awards: Leaders Hail Mammootty’s Historic Win; CM Calls Him an Unchanging Habit, M A Baby Equates Him to Messi













