
കാലിഫോർണിയയിലെ ഗോൾഡൻ വാലി ഹൈസ്‌കൂളിൽ 12 വയസ്സുള്ള മിഡിൽ സ്‌കൂൾ വിദ്യാർത്ഥിയെ ഷൂ നക്കാൻ നിർബന്ധിക്കുന്ന വിഡിയോ വൈറലായതോടെ, വിദ്യാർത്ഥികളായ രണ്ട് കൗമാരപ്രായക്കാർ അറസ്റ്റിൽ. 14-ഉം 15-ഉം വയസ്സുള്ള കൗമാരക്കാരാണ് അറസ്റ്റിലായത്. കാർട്ടർ ലഷൗൾ എന്ന വിദ്യാർത്ഥിയെ തങ്ങളുടെ ഷൂ നക്കാൻ നിർബന്ധിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ വീഡിയോയ്ക്ക് എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
പ്രാദേശിക വാർത്താ ഏജൻസിയായ കെജിഇടി പറയുന്നതനുസരിച്ച്, ബേക്കേഴ്‌സ്‌ഫീൽഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് രണ്ട് ആൺകുട്ടികൾക്കെതിരെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിയമനടപടികൾ സ്വീകരിച്ചെങ്കിലും, സംഭവം ഏൽപ്പിച്ച വൈകാരികമായ മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ലഷൗളിൻ്റെ കുടുംബം പറയുന്നു. “അവൻ എപ്പോഴും തിരക്കിൽ ഏർപ്പെടാൻ ശ്രമിക്കുകയാണ്. ഈ സംഭവം മനസിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണതെന്ന് ഞാൻ കരുതുന്നു,” ലഷൗളിൻ്റെ മുത്തശ്ശി ബോബി മൂർഹെഡ് പറഞ്ഞു.
NEW: California high school bullies force a middle school boy to lick the bottom of a shoe after slapping him
— Unlimited L's (@unlimited_ls) August 29, 2024
Footage shows two teenage bullies, aged 14 and 15, forcing a boy to ‘Get down on the floor and lick that sh**.’
The boy got down on his knees in front of one bully,… pic.twitter.com/mpsOlcB0pa
ഇത്തരമൊരു സംഭവം ഒരു കൊച്ചുകുട്ടിയിൽ ഉണ്ടാക്കിയേക്കാവുന്ന മാനസിക ആഘാതത്തെക്കുറിച്ച് അഭിഭാഷകരും വിദഗ്ധരും വിലയിരുത്തിയിട്ടുണ്ട്. വിഷാദരോഗം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെയുള്ള കടുത്ത മാനസികാരോഗ്യ വെല്ലുവിളികൾ ലഷൗളിന് നേരിടേണ്ടിവരുമെന്ന് ട്രോമ തെറാപ്പിസ്റ്റായ ഡോ.നിഷ ഡേവിസ്-മാസി മുന്നറിയിപ്പ് നൽകി. കുറ്റവാളികളായ വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വെൻഡേൽ ഡേവിസ് ഫൗണ്ടേഷനിൽ നിന്നുള്ള അഭിഭാഷകനായ വെസ്ലി ഡേവിസ് ജൂനിയർ, ഈ പ്രവൃത്തിയെ “അനാദരവിൻ്റെ അധിക പാളി” എന്ന് അപലപിക്കുകയും കുറ്റവാളികൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “അവർ മുന്നോട്ട് വന്ന് അവരുടെ തെറ്റ് സമ്മതിച്ചാൽ, അത് രണ്ട് കക്ഷികൾക്കും മനശാന്തിക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും,” അദ്ദേഹം പറഞ്ഞു.










