വാഷിംഗ്ടണ്‍: യുക്രെയിനുമേല്‍ വീണ്ടും റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മുന്‍ധാരണ പ്രകാരമുള്ള ആയുധങ്ങള്‍ അടിയന്തരമായി കൈമാറാന്‍ അമേരിക്കയുടെ തീരുമാനം. വ്യോമമാര്‍ഗ്ഗമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കി പേട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈൽ ഉൾപ്പെടെ 60 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങളുമാണ് യുക്രെയ്ന് അമേരിക്ക നല്‍കുക.
റഷ്യ ആക്രമണം തുടരുന്ന സാഹര്യത്തില്‍ പ്രതിരോധത്തിന് ആയുധങ്ങള്‍ ഉടന്‍ വേണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച യുക്രെയ്നില്‍ റഷ്യ വന്‍തോതില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ആശുപത്രികളും വൈദ്യുത നിലയങ്ങളും വ്യാപകമായി ആക്രമിച്ചുവെന്ന് മന്ത്രി ജര്‍മന്‍ ഗലുഷ്ചെന്‍കോ പറഞ്ഞു.
ക്രൂസ് മിസൈലുകളും സി-300 മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് വ്യാപകമായി ഉപോയഗിച്ചത്. 21 മിസൈലുകള്‍ ഫൈറ്റര്‍ ജെറ്റുകളില്‍ നിന്നുള്ള പ്രത്യാക്രമത്തില്‍ തകര്‍ത്തു. പ്രത്യാക്രമണത്തില്‍ റഷ്യന്‍ അതിര്‍ത്തിയിലെ രണ്ട് ഓയില്‍ റിഫൈനറികള്‍ തകര്‍ത്തതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യന്‍ മേഖലയിലേക്ക് കടന്ന 68 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് റഷ്യന്‍ വക്താക്കളും പ്രതികരിച്ചിട്ടുണ്ട്.
യുക്രെയിന് ആയുധങ്ങള്‍ നല്‍കാമെന്ന് നേരത്തേ ഉറപ്പ് നല്‍കിയതായിരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രതികരിച്ചു. റഷ്യയുടെ ആക്രമണത്തിന് വിധേയമായ യുക്രെയിന് 60 ബില്ല്യണ്‍ ഡോളറിന്റെ സഹായം അമേരിക്ക ഉറപ്പുനല്‍കിയിരുന്നു. അതില്‍ ഉള്‍പ്പെടുത്തിയാണ് ആറ് ബില്ല്യണ്‍ ഡോളറിനുള്ള ആയുധങ്ങള്‍ യുക്രെയിന് കൈമാറുന്നതെന്നും അദ്ദേഹം അറിയിച്ചു. യുഎസ് സെനറ്റ് അംഗീകരിച്ച ബില്ലിൽ കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചിരുന്നു.
അതേസമയം യുക്രെയിന് പേട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈൽ നല്‍കുന്നുണ്ടെങ്കിലും അത് വിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ നല്‍കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അറിയിച്ചു. എങ്കിലും മറ്റ് സംവിധാനങ്ങളൊക്കെ കീവില്‍ ലഭ്യമാക്കും. അതിനായുള്ള ചര്‍ച്ചകള്‍ യൂറോപ്യന്‍ പങ്കാളികളുമായി നടത്തിവരികയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോഴാണ് യുക്രെയിന് വലിയ സഹായം ലഭ്യമാക്കിയുള്ള ബൈഡന്‍ സര്‍ക്കാരിന്റെ നീക്കം. റഷ്യയുടെ ആക്രമണം പ്രതിരോധിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു. അമേരിക്കയുടെ ലോക ക്യാപ്റ്റന്‍ പദവി നഷ്ടമാകുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ദ്രുതഗതിയിലുള്ള തീരുമാനങ്ങള്‍.
US will Supply Patriot Defense Missile System To Ukraine