
യുഎസ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് അമേരിക്കയിലെ 7 സംസ്ഥാനനങ്ങളിലേക്ക്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ ഏതു ഭാഗത്തേക്കും മറിയാവുന്ന സ്വിങ് സ്റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ ഏഴുസംസ്ഥാനങ്ങളിലെ ജനവിധിയാണ് നിര്‍ണായകമാവുക. ബാക്കി 43 സംസ്ഥാനങ്ങളിൽ ആർക്കാണ് വിജയം എന്ന് ഏറെക്കുറെ ഉറപ്പാണ്.
അതിനാല്‍ത്തന്നെ രണ്ടുപാര്‍ട്ടിക്കും ഏതാണ്ട് ഒരുപോലെ പിന്തുണയുള്ള അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കാരലൈന, വിസ്കോൺസിൻ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് വൈറ്റ് ഹൗസിന്റെ താക്കോല്‍ സൂക്ഷിപ്പുകാർ. രാജ്യത്തെ ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 93 എണ്ണം ഈ സംസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നു.
ഈ സംസ്ഥാനങ്ങളില്‍ കമലാ ഹാരിസും ഡൊണാള്‍ഡ് ട്രംപും അഭിപ്രായസര്‍വേകളനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കൃത്യമായ മുൻതൂക്കം ആർക്ക് എന്ന് പ്രവചിക്കാൻ സാധാക്കാത്തവിധം പല സർവേകളിൽ ഒന്നോ രണ്ടോ പോയിൻ്റ് മേൽക്കൈ ഇരുപക്ഷവും നിലനിർത്തുന്നുണ്ട്.
ഒരുപോലെ ഭാഗിക്കപ്പെട്ടിരിക്കുന്ന വോട്ടുകള്‍ തിരഞ്ഞെടുപ്പുദിവസം ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ഒഴുകാനുള്ള സാധ്യതയാണ് മുന്‍തിരഞ്ഞെടുപ്പുകള്‍ കാണിച്ചുതരുന്നത്. ഔദ്യോഗിക തിരഞ്ഞെടുപ്പ് ദിനം നവംബര്‍ അഞ്ച് ആണെങ്കിലും ഇതിനകംതന്നെ പല സംസ്ഥാനത്തും തപാല്‍വഴിയും ബൂത്തുകളിലെത്തിയും ഒരുപാട് ജനങ്ങൾ വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞു.
യുക്രൈന്‍-റഷ്യ സംഘര്‍ഷവും ഇസ്രയേല്‍-ഹമാസ്-ഹിസ്ബുള്ള സംഘര്‍ഷവും ബൈഡന്‍ കൈകാര്യംചെയ്തതിലെ പാളിച്ചകള്‍ കമലാ ഹാരിസിന് പ്രതികൂലഫലം നൽകിയേക്കും. സ്വിങ് സ്റ്റേറ്റുകളിലെ മുസ്ലിം വോട്ടര്‍മാര്‍ ഇസ്രയേല്‍ നടത്തുന്ന പൈശാചികയുദ്ധത്തിന് ബൈഡന്‍ സഹായം നല്‍കുന്നതില്‍ വന്‍പ്രതിഷേധത്തിലാണ്. മിഷിഗണ്‍പോലുള്ള സ്വിങ് സ്റ്റേറ്റില്‍ രണ്ടുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാരുണ്ട്. അവരാരും ട്രംപിന് വോട്ടുചെയ്യുമെന്ന് തോന്നുന്നില്ല. പക്ഷേ, ബൈഡനോടുള്ള എതിര്‍പ്പുകാരണം അവര്‍ ഒരുപക്ഷേ കമലയ്ക്കുവേണ്ടി പോളിങ്ബൂത്തിലേക്ക് പോയില്ലെന്നും വരും.
അതേസമയം 2020-ല്‍ ട്രംപ് വിജയിച്ച ഒരു സ്വിങ് സ്റ്റേറ്റായ നോര്‍ത്ത് കരോലിനയില്‍ കമലയ്ക്ക് ചില മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. രണ്ടു സ്ഥാനാര്‍ഥികളും പ്രധാനമായും സ്വിങ് സ്റ്റേറ്റുകളെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന ദിനങ്ങളിലെ മാറിമറിച്ചിലുകളെ ആശ്രയിച്ചാണ് ജയപരാജയങ്ങള്‍ സംഭവിക്കുക. സ്വിങ് സ്റ്റേറ്റുകളായ പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷമുറപ്പിച്ചാലേ കമലാ ഹാരിസിന് ജയിക്കാനാവൂ. ഗർഭച്ഛിദ്ര അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും പോളിങ് ബൂത്തിലെത്തിയാല്‍ കമലയ്ക്കത് സഹായമാകും.
എന്നാൽ അഭിപ്രായസര്‍വേകള്‍ കാണിക്കുന്നത് ട്രംപിന് പെട്ടെന്നൊരു മുൻതൂക്കം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. അതോടൊപ്പം ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ സാമ്പത്തികവും ധാര്‍മികവുമായ എല്ലാ പിന്തുണയും ട്രംപിനുണ്ട്.
What are Swing states which decide who will win Us Presidential election