
ഡൽഹി: യുഎസിൽ തിരിച്ചറിഞ്ഞ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും തിരികെയെത്തിച്ചുവെന്ന് ഇന്ത്യ. 388 പേരെ തിരികെയെത്തിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കൂടുതൽ പേരെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ഏജൻസികൾക്കെതിരെ യുഎസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും ഈ വർഷം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക സ്ഥാനമേറ്റെടുത്ത ശേഷം വാൻസ് നടത്തുന്ന രണ്ടാമത്തെ സുപ്രധാന സന്ദർശനമായിരിക്കും ഇന്ത്യയിലേക്കുള്ളത്. നേരത്തെ അദ്ദേഹം ഫ്രാൻസും ജർമനിയും സന്ദർശിച്ചിരുന്നു. ആദ്യ സന്ദശനത്തിൽ അനധികൃത കുടിയേറ്റ, മതസ്വാതന്ത്ര്യ വിഷയങ്ങളിലും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾക്ക് നേരെ മൂർച്ചയേറിയ വിമർശനങ്ങൾ ഉയർത്തി അദ്ദേഹം വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.