ഇന്ത്യക്കാരുടെ കാര്യം അവർ നോക്കിക്കോളും, ആപ്പിൾ സിഇഒയോട് ട്രംപ്; ‘ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ട ആവശ്യമില്ല’

വാഷിംഗ്ടൺ: ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ട ആവശ്യമില്ലെന്ന് സിഇഒ ടിം കുക്കിനോട് നിര്‍ദേശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുടെ കാര്യം അവര്‍ തന്നെ നോക്കിക്കോളുമെന്നും എന്നാണ് ട്രംപ് പറഞ്ഞത്. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്‍റെ പരാമര്‍ശങ്ങൾ. എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ നിങ്ങളോട് വളരെ നല്ലരീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ അഞ്ഞൂറ് ബില്യണ്‍ ഡോളറാണ് കൊണ്ടുവരുന്നത്. എന്നാല്‍, നിങ്ങള്‍ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

നിങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്തേണ്ടതില്ല. നിങ്ങള്‍ ഇന്ത്യയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ഉല്‍പാദനം നടത്താം. കാരണം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ കച്ചവടം നടത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്, ട്രംപ് പറഞ്ഞു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യാതൊരു തീരുവയും ഈടാക്കില്ലെന്ന് ഇന്ത്യ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഇക്കാലമത്രയും ആപ്പിള്‍ ചൈനയില്‍ ഉത്പാദനം നടത്തിയത് ഞങ്ങള്‍ ക്ഷമിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിങ്ങള്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇന്ത്യക്കാരുടെ കാര്യം അവര്‍തന്നെ നോക്കട്ടെയെന്നും ട്രംപ് പറഞ്ഞു.