
ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള ഭാവി ചർച്ചകളിൽ തങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ഗൾഫ് രാഷ്ട്രത്തലവന്മാർ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ദുബായ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തക നടാഷ തുരക്. മേഖലയിലെ സംഘർഷം കാരണം എണ്ണ കയറ്റുമതി വരുമാനത്തിലുണ്ടായ വൻ ഇടിവ് ഗൾഫ് രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് പുറത്ത് തുറമുഖങ്ങളുള്ള ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ സാമ്പത്തിക ആഘാതത്തിൽ നിന്ന് നിലവിൽ രക്ഷപെട്ടിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.
യുദ്ധത്തിന് മുൻപുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രതിവാര എണ്ണ വരുമാനം 20 മുതൽ 30 ശതമാനം വരെയായി കുറഞ്ഞു. ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വരുമാനത്തിൽ ഏകദേശം 80 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് നടാഷ തുരക് വിലയിരുത്തി.ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകണമെന്നതാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ആവശ്യം.
കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ ടോൾ ഏർപ്പെടുത്തുന്നതിനെ ഈ രാജ്യങ്ങൾ ശക്തമായി എതിർക്കുന്നു. ഇത്തരം നിബന്ധനകൾ സാമ്പത്തികമായ ദോഷം ചെയ്യുമെന്ന് മാത്രമല്ല, അന്താരാഷ്ട്ര സമുദ്രയാന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി മാറുമെന്നും അവർ ഭയപ്പെടുന്നു. ഈ തടസ്സങ്ങൾ നീക്കിക്കൊണ്ടുള്ള സുസ്ഥിരമായ ഒരു പരിഹാരത്തിനായാണ് ഗൾഫ് രാജ്യങ്ങൾ കാത്തിരിക്കുന്നത്.














