നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമെന്ന് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിലെ പോളി മാർക്കറ്റിൽ 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പ് ഇതിനോടകം നടന്നു എന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് പ്രധാനമായും ഇടപാടുകൾ നടക്കുന്നത്.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പ് നടന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഇതിൽ 20 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പും നടന്നിട്ടുള്ളത് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ഇതിൽ കൂടുതൽ പേരും വാതുവെച്ചിരിക്കുന്നത് ഡിഎംകെയുടെ വിജയമാണ്. പശ്ചിമബംഗാളിലെ ഫലം സംബന്ധിച്ച് അഞ്ച് മില്യൺ ഡോളറിൻ്റെ വാതുവെപ്പ് നടന്നിട്ടുണ്ട്. ഇതിൽ 53 ശതമാനം പേർ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ തുടരുമെന്നാണ് വാതുവെച്ചിരിക്കുന്നത്.
അതേസമയം, വാതുവെപ്പിൽ കേരളത്തിൽ യുഡിഎഫിനും അസമിൽ ബിജെപിയ്ക്കുമാണ് മുൻതൂക്കം. പോണ്ടിച്ചേരിയിൽ എൻഡിഎ നേതൃത്വം നൽകുന്ന മുന്നണി വിജയിക്കുമെന്നാണ് 83 ശതമാനം ആളുകളും വാതുവെച്ചിട്ടുള്ളത്. കോഡ് ഭാഷകളിലും കോഡ് നാമങ്ങളിലുമാണ് വാതുവെപ്പ് സംഘങ്ങൾ അറിയപ്പെടുന്നത്. അതേസമയം, ഇന്ത്യയിൽ വാതുവെപ്പ് നിരോധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
Elections in India; Betting in America; $26 million bet made














