
സിംഗപ്പൂർ: വെൻഡിങ് മെഷീനിലിരുന്ന സ്ട്രോ നക്കിയ ശേഷം തിരികെ വെച്ച് വീഡിയോ പങ്കുവെച്ച ഫ്രഞ്ച് വിദ്യാർത്ഥിക്ക് സിംഗപ്പൂർ കോടതി പിഴ ചുമത്തി. സിംഗപ്പൂരിൽ ഉപരിപഠനം നടത്തുന്ന പത്തൊൻപതുകാരനായ ഡിഡിയർ ഗാസ്പർഡ് ഓവൻ മാക്സിമിലിയനാണ് 600 സിംഗപ്പൂർ ഡോളർ (ഏകദേശം 50,000-ത്തോളം ഇന്ത്യൻ രൂപ) കോടതി പിഴയിട്ടത്.
പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്ന കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചു. കഴിഞ്ഞ മാർച്ച് 12-നായിരുന്നു കേസിനാസ്പദമായ സംഭവം. സിംഗപ്പൂരിലെ ഗോൾഡ്ഹിൽ സെന്ററിലുള്ള ‘iJooz’ എന്ന ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനിൽ നിന്നാണ് ബോക്സിങ് പരിശീലനത്തിന് ശേഷം മാക്സിമിലിയൻ സ്ട്രോ എടുത്തത്. ഇത് നക്കിയ ശേഷം മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാകത്തിൽ ഡിസ്പെൻസറിലേക്ക് തന്നെ തിരികെ വെക്കുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ “നഗരം സുരക്ഷിതമല്ല” എന്ന അടിക്കുറിപ്പോടെ പ്രതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്. തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വെൻഡിങ് മെഷീൻ കമ്പനിക്ക് തങ്ങളുടെ ഡിസ്പെൻസറിലിരുന്ന 500 സ്ട്രോകളും പൂർണ്ണമായി മാറ്റിവെക്കേണ്ടി വന്നു. സിംഗപ്പൂർ നിയമപ്രകാരം പൊതുശല്യമുണ്ടാക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ വലിയ തുക പിഴയോ ലഭിക്കാം. എന്നാൽ പ്രതി തൻ്റെ തെറ്റിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും തമാശയ്ക്ക് ചെയ്ത കാര്യം ഇത്രയും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് കോടതി തടവുശിക്ഷ ഒഴിവാക്കി പിഴ മാത്രം ഈടാക്കാൻ ഉത്തരവിട്ടത്.
French student fined heavily in Singapore for licking a straw on a vending machine to get ‘likes’












