ഇന്ത്യയ്‌ക്കെതിരെ 500% തീരുവ മുതൽ ഖമേനിയെ ‘വധിക്കണം’ എന്ന പ്രസ്താവന വരെ; ലിൻഡ്സി ഗ്രഹാമിന്റെ വിവാദ പരാമർശങ്ങൾ

അമേരിക്കൻ സെനറ്ററും ദക്ഷിണ കരോലിനയെ പ്രതിനിധീകരിച്ച റിപ്പബ്ലിക്കൻ നേതാവുമായ ലിൻഡ്സി ഗ്രഹാം അപ്രതീക്ഷിത മരണത്തിൽ ഞെട്ടി ലോക രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഖ്യകക്ഷികളിലൊരാളായിരുന്ന ഗ്രഹാം, വിവിധ വിഷയങ്ങളിലെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരെ 500 ശതമാനം തീരുവ

ഈ വർഷം ജനുവരിയിൽ, റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബില്ലിന് ട്രംപ് അനുമതി നൽകിയതായി ഗ്രഹാം അവകാശപ്പെട്ടിരുന്നു. ഗ്രഹാം-ബ്ലൂമെൻതാൽ ഉപരോധ ബിൽ എന്നറിയപ്പെടുന്ന ഈ നിയമനിർമാണം, “പുടിന്റെ യുദ്ധയന്ത്രത്തിന് ഇന്ധനമാകുന്ന വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ” ട്രംപിനെ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ഫെബ്രുവരിയിൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് “ഗണ്യമായി കുറച്ചുവെന്നും”, ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ തീരുവ നയപരമായ സമ്മർദത്തിലൂടെ രാജ്യങ്ങളുടെ നിലപാട് മാറ്റാൻ കഴിയുന്ന മികച്ച ഉദാഹരണമാണെന്നും ഗ്രഹാം അഭിപ്രായപ്പെട്ടു.

ഖമേനിക്കെതിരെ കടുത്ത പരാമർശം

ഫോക്സ് ന്യൂസിന്റെ സൺഡേ മോണിംഗ് ഫീച്ചേഴ്‌സ് എന്ന പരിപാടിയിൽ സംസാരിക്കവെ, അന്നത്തെ ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയെ “ആധുനിക കാലത്തെ ഹിറ്റ്ലർ”, “മതപരമായ നാസി”, “ഭയാനക വ്യക്തി” എന്നിങ്ങനെ ഗ്രഹാം വിശേഷിപ്പിച്ചിരുന്നു.

അദ്ദേഹം അധികാരത്തിൽ നിന്ന് പോകേണ്ട സമയമായിരിക്കുന്നു. ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്. ഞാനായിരുന്നെങ്കിൽ, ജനങ്ങളെ കൊല്ലുന്ന നേതൃത്വത്തെ തന്നെ ഇല്ലാതാക്കും. ഇതിന് അറുതി വരുത്തണം എന്നും ഗ്രഹാം കൂട്ടിച്ചേർത്തു. ഇറാന്റെ പരമോന്നത നേതാവിനെ അധികാരത്തിൽ നിന്ന് നീക്കുന്നത് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രീൻലാൻഡിനെ ചൊല്ലിയും വിവാദം

ഫെബ്രുവരിയിൽ നടന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെ, ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം ആരുടേതാണെന്നത് തനിക്ക് പ്രശ്നമല്ലെന്ന് ഗ്രഹാം പറഞ്ഞത് വലിയ വിവാദമായി. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്കയെക്കുറിച്ച് ചോദിച്ചപ്പോൾ, “ആശങ്കയുണ്ടെങ്കിൽ ഒരു ബിയർ കുടിക്കൂ, അല്ലെങ്കിൽ ഡോക്ടറെ കാണൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാകിസ്ഥാനെതിരായ വിമർശനം

ഈ വർഷം മേയിൽ, അമേരിക്ക-ഇറാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ മധ്യസ്ഥതയുടെ വിശ്വാസ്യത ഗ്രഹാം ചോദ്യം ചെയ്തു. പാകിസ്ഥാൻ നയതന്ത്രപരമായി ഇസ്രയേലിനെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ താവളം നൽകിയെന്ന മാധ്യമ റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടിയാണ് ഗ്രഹാമിന്റെ പ്രതികരണം. പാകിസ്ഥാന്റെ ഇസ്രയേൽ വിരുദ്ധ നിലപാട് ദീർഘകാലമായുള്ളതാണെന്നും, ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

അതേസമയം, അമേരിക്കൻ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ സുരക്ഷിത അഭയം നൽകിയെന്ന റിപ്പോർട്ട് പാകിസ്ഥാൻ നിഷേധിച്ചിരുന്നു. ഗ്രഹാമിന്റെ പരാമർശം ട്രംപിന്റെ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമായതിനാൽ അന്നും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

From a 500% tariff against India to the statement that Khamenei ‘should be killed’—Lindsey Graham’s controversial remarks.