ഇനി ഓര്‍മ്മ; ഗായിക എസ് ജാനകിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

മൈസുരു: വിഖ്യാത ഗായിക എസ് ജാനകിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. മൈസൂരുവിലെ കനിയനഹുണ്ഡി നവീന്‍ ഫാമിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്‌കാര ചടങ്ങില്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ഇന്ന് രാവിലെ 8.30 മുതല്‍ മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഗായികമാരായ കെ എസ് ചിത്ര, സുജാത അടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജാനകിയുടെ മരണം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവിലേക്ക് മാറ്റി. രാത്രി ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്.

1938 ഏപ്രില്‍ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ജാനകിയെ ജാനകിയമ്മ എന്നാണ് ബഹുമാനത്തോടെ ഏവരും വിളിച്ചിരുന്നത്. ഏകദേശം അരലക്ഷത്തോളം പാട്ടുകളാണ് ജാനകിയമ്മ പാടിയിരിക്കുന്നത്. മലയാളത്തില്‍ മാത്രം രണ്ടായിരത്തോളം ഗാനങ്ങളാണ് പാടിയിട്ടുള്ളത്. ഏക മകനും നര്‍ത്തകനുമായ മുരളീകൃഷ്ണ, 65ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുച്ചിപ്പുഡി നര്‍ത്തകി ഉമയാണ് മുരളിയുടെ ഭാര്യ.

Legendary playback singer S. Janaki, who passed away at the age of 88, was cremated with full state honors in Mysuru.

More Stories from this section

family-dental
witywide