ന്യൂയോർക്ക്: യുഎസ് – ഇറാൻ യുദ്ധം അവസാനിച്ചാലും എണ്ണ, ഭക്ഷ്യവസ്തുക്കൾ, വിമാനടിക്കറ്റുകൾ തുടങ്ങിയവയുടെ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് വിദഗ്ധർ. ഇറാനും യു.എസും ഇടക്കാല സമാധാനക്കരാറിൽ ധാരണയിലെത്തിയ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് കരാർ ഒൗദ്യോഗികമായി ഒപ്പിടുന്ന വെള്ളിയാഴ്ച പൂർണമായും തുറക്കുമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്.
അതേസമയം, യുദ്ധം തുടങ്ങും മുൻപ് ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനവും വളംനീക്കത്തിൻ്റെ 30 ശതമാനവും കടന്നുപോയിരുന്ന തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് തുറന്ന് എണ്ണനീക്കം പൂർവസ്ഥിതിയിലായാലും അതിന്റെ ഗുണഫലം ജനജീവിതത്തിൽ പ്രതിഫലിക്കാൻ നാളുകളെടുത്തേക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.യുഎസ്- ഇറാൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് അടച്ചപ്പോൾ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണയുടെയും വിതരണത്തെ മാത്രമല്ല, വളം, ഭക്ഷ്യവസ്തുക്കൾ, ചെരിപ്പ് തുടങ്ങി മിക്ക ഉത്പന്നങ്ങളുടെയും ആഗോള വിതരണ ശൃംഖലയെയും ബാധിച്ചിട്ടുണ്ട്.
ഇത് സാധാരണനിലയിലാകാൻ സമയമെടുക്കും. പൊതുവേ, എണ്ണശുദ്ധീകരണശാലകൾ ചുരുങ്ങിയത് ഒരു മാസമോ അതിൽക്കൂടുതലോ കാലയളവിലേക്കുള്ള അസംസ്കൃത എണ്ണ ഒന്നിച്ച് പണമടച്ചാണ് വാങ്ങാറ്. അതുകൊണ്ട് എണ്ണവില ഇടിഞ്ഞാലും ശുദ്ധീകരിച്ച എണ്ണ പൊടുന്നനെ വിലകുറച്ചുവിൽക്കാൻ ശുദ്ധീകരണശാലകൾ തയ്യാറാകില്ല. കരാർ പ്രഖ്യാപനമുണ്ടായതിനു പിന്നാലെ ആഗോള അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 80 ഡോളറായി കുറഞ്ഞിരുന്നു. യുദ്ധത്തിനുമുൻപ് 67 ഡോളറായിരുന്നു. കുറഞ്ഞവിലയ്ക്ക് വീണ്ടും അസംസ്കൃത എണ്ണവാങ്ങി തുടങ്ങുമ്പോഴേ വിലകുറയ്ക്കുകയുള്ളൂ. ആ എണ്ണ പ്രാദേശികവിപണികളിലെത്തുമ്പോഴേ വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങൂ.
വിമാനക്കമ്പനികളും വിമാനത്തിനുള്ള ഇന്ധനം മുൻകൂട്ടിവാങ്ങിവെക്കുന്നതിനാൽ അത് തീരുന്നമുറയ്‌ക്കേ ടിക്കറ്റ് നിരക്ക് കുറയൂ. ഭക്ഷ്യസാധനങ്ങളുടെ വില ഇന്ധനച്ചെലവിനെ ആശ്രയിച്ചിരിക്കുന്നതിനാൽ പലചരക്കുവില കുറയാനും താമസിക്കും. ഭക്ഷണസാധനങ്ങളുടെ ആകെ വില അഞ്ച് മുതൽ 30വരെ ശതമാനം ഇന്ധനച്ചെലവിനെ ആശ്രയിച്ചാണെന്നാണ് ആഗോളസൂപ്പർമാർക്കറ്റുകളുടെ സംഘടനയായ ഇൻഡിപെൻഡന്റ് ഗ്രോസേഴ്സ് അലയൻസ് പറയുന്നത്.
Global market unchanged; Even after the war, price increases will continue for a while, oil and airline ticket prices will take time to come down














