വാഷിങ്ടൺ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും തുടരുന്നതിനാൽ അഞ്ച് കോടിയിലധികം ആളുകൾക്ക് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. ഇൻഡിയാന മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളാണ് കാലാവസ്ഥാ ഭീഷണിയിലുള്ളത്. ക്ലീവ്ലാൻഡ്, പിറ്റ്സ്ബർഗ്, ഫിലഡെൽഫിയ, ന്യൂയോർക്ക് സിറ്റി, ആൽബനി, ഹാർട്ട്ഫോർഡ് തുടങ്ങിയ നഗരങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ വലിയ ആലിപ്പഴമഴയും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഒഹായോ, പെൻസിൽവാനിയ, മേരിലാൻഡ്, വെസ്റ്റ് വിർജീനിയ, വിർജീനിയ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പിറ്റ്സ്ബർഗ്, ഹാരിസ്ബർഗ്, ഹാഗേഴ്സ്റ്റൗൺ, മാർട്ടിൻസ്ബർഗ് തുടങ്ങിയ നഗരങ്ങളും മുന്നറിയിപ്പ് മേഖലയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെ കിഴക്കൻ-മധ്യ ഒഹായോയിൽ ശക്തമായ കൊടുങ്കാറ്റ് വീശുകയും നിരവധി മരങ്ങൾ കടപുഴകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പിറ്റ്സ്ബർഗിന് തെക്കൻ ഭാഗങ്ങളിലൂടെയും ശക്തമായ മഴയും കാറ്റും കടന്നുപോയി.
വൈകുന്നേരം വരെ ഈ കാലാവസ്ഥ തുടരുമെന്നും വടക്കുകിഴക്കൻ മേഖലകളിലെ പ്രധാന നഗരങ്ങളിൽ രാത്രി 7 മുതൽ 10 മണിവരെയാണ് കൂടുതൽ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, ടെക്സസിൽ നിന്ന് മിസ്സോറി വരെയുള്ള മേഖലകളിൽ കനത്ത മഴയെ തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. ഡാലസ്, ഒക്ലഹോമ സിറ്റി, സ്പ്രിംഗ്ഫീൽഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വടക്കൻ പ്ലെയിൻസ് മേഖലകളിലും, പ്രത്യേകിച്ച് ഡക്കോട്ട സംസ്ഥാനങ്ങളിലുമായി ശക്തമായ ഇടിമിന്നൽ മഴയ്ക്കും ആലിപ്പഴമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കുകിഴക്കൻ അമേരിക്കയിൽ അനുഭവപ്പെടുന്ന വേനൽച്ചൂടിന് താൽക്കാലിക ശമനമുണ്ടാകുമെങ്കിലും അടുത്ത ആഴ്ച മധ്യത്തോടെ താപനില വീണ്ടും ഉയരുമെന്നാണ് പ്രവചനം. പല പ്രദേശങ്ങളിലും താപനില 90 ഫാരൻഹീറ്റിനോട് അടുത്തെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
Heavy rain and thunderstorms in the United States; Warning issued for millions of people, flood threat from Texas to Missouri










