സനാ: യെമന്റെ ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം പൂർണമായി പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കി ഹൂതി വിമതർ. തന്ത്രപ്രധാന തുറമുഖമായ മോഖയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഹൂതികൾ അവകാശപ്പെട്ടു. സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയുമായുള്ള ഏറ്റുമുട്ടൽ വർഷങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ചെങ്കടൽ തീരം ഹൂതികളുടെ നിയന്ത്രണത്തിലാകുന്നത് സൗദി അറേബ്യയ്ക്കും യുഎസിനും വലിയ തിരിച്ചടിയാകും. അറേബ്യൻ ഉപദ്വീപിന്റെ ഇരുവശങ്ങളിലുമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ കപ്പൽ ഗതാഗതത്തിന് നിർണായകമായ ബാബ് അൽ-മന്ദബ്, ഹോർമുസ് കടലിടുക്കുകളുടെ നിയന്ത്രണത്തിലേക്ക് ഇറാനും സഖ്യകക്ഷികളും കൂടുതൽ അടുക്കാൻ ഇത് വഴിയൊരുക്കും.
2022 ഏപ്രിലിലെ യുഎൻ പിന്തുണയോടെയുള്ള വെടിനിർത്തലിന് ശേഷം യെമനിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ പോരാട്ടമാണിത്. സംഘർഷം ഉടൻ ശമിക്കാനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടത്തിനൊപ്പം ഇറാൻ-യുഎസ് യുദ്ധത്തിൽ മറ്റൊരു മുന്നണി തുറക്കാനാണ് ഹൂതികളുടെ ശ്രമമെന്നും വിലയിരുത്തപ്പെടുന്നു. യെമനിലെ സ്ഥിതിഗതികൾ നിയന്ത്രണം വിട്ട് വഷളാകുകയാണെന്ന് ലണ്ടൻ ആസ്ഥാനമായ പ്രതിരോധ-സുരക്ഷാ ഗവേഷണ സ്ഥാപനമായ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് (റുസി) മുന്നറിയിപ്പ് നൽകി. ഹൂതികൾക്ക് താങ്ങാനാകാത്ത തരത്തിൽ സമ്മർദം ചെലുത്താനാകുമെന്ന പ്രതീക്ഷയിൽ യുഎൻ അംഗീകരിച്ച യെമൻ സർക്കാർ വിമതർക്കെതിരെ പുതിയ പോരാട്ടമേഖലകൾ തുറക്കുകയാണെന്നും റുസി പറഞ്ഞു.

വ്യാഴാഴ്ച ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൗദി അറേബ്യ 40 വരെ വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതോടെ ‘മക്ക പ്രതിരോധ കരാർ’ സജീവമാക്കി പാകിസ്ഥാനോടും തുർക്കിയോടും സൈന്യത്തെ അയയ്ക്കാൻ സൗദി ആവശ്യപ്പെടുമോ എന്ന ചർച്ചയും ശക്തമായി. എന്നാൽ പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമുള്ള കരാർ യെമനിലെ സൗദിയുടെ സൈനിക നടപടികൾക്ക് ബാധകമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഹുദൈദ തുറമുഖത്തിന് തെക്കുള്ള കൂടുതൽ ചെങ്കടൽ തീരപ്രദേശം പിടിച്ചെടുക്കുന്നതിലൂടെ സൗദി അറേബ്യയിലും യുഎസിലും സമ്മർദം ചെലുത്തുകയാണ് ഹൂതികളുടെ ലക്ഷ്യം. ഗൾഫിൽ ഇറാനിയൻ എണ്ണക്കപ്പലുകൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനുള്ള കരാറിന് സമ്മതിക്കണമെന്നാണ് അവരുടെ ആവശ്യം.
നവംബർ ആദ്യം നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഹൂതികൾ സൗദി അറേബ്യയിലെ ഊർജ കേന്ദ്രങ്ങൾക്കും തെക്കൻ നഗരങ്ങൾക്കും നേരെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതോടെയാണ് സംഘർഷത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. ഇതിന് മറുപടിയായി സെപ്റ്റംബർ 3 മുതൽ 7 വരെ സൗദി സൈന്യം കുറഞ്ഞത് 15 വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

സംഘർഷം നിരീക്ഷിക്കുന്ന ഏസിഎൽഇഡിയുടെ കണക്കനുസരിച്ച് അഞ്ച് ദിവസത്തിനിടെ മാത്രം 276 പേർ കൊല്ലപ്പെട്ടു. പോരാട്ടം തുടരുന്നതിനിടെ തായിസ് പ്രവിശ്യയിലെ മോഖ, ഉൾനാടൻ നഗരമായ ഹയ്സ്, മേഖലയിലെ ഏറ്റവും വലിയ സൈനിക താവളമായ ഖാലിദ് ഇബ്നു അൽ-വലീദ് ക്യാംപ് എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഹൂതികൾ അവകാശപ്പെട്ടു. 6,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വിമതർ പിടിച്ചെടുത്തതായും ഹൂതികളുമായി ബന്ധമുള്ള ഒരു കണക്ക് പറയുന്നു. യെമൻ സർക്കാർ സേനയുടെ കമാൻഡർ മേജർ ജനറൽ താരിഖ് സാലിഹ് മോഖയുടെ തെക്കുഭാഗത്ത് നിന്ന് സൈന്യത്തെ തന്ത്രപ്രധാനമായി പിൻവലിച്ചതായി സമ്മതിച്ചു. സുരക്ഷിതമായ സ്ഥലത്ത് സൈന്യത്തെ പുനഃസംഘടിപ്പിക്കാനായിരുന്നു നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ ദിവസങ്ങളിൽ ഹൂതി ആക്രമണത്തെ നേരിടുന്നതിനിടെ പടിഞ്ഞാറൻ തീരത്തെ സായുധ സേനയ്ക്ക് വലിയ വില നൽകേണ്ടിവന്നു. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ ആസൂത്രണത്തിലും പിന്തുണയിലുമാണ് ഈ ആക്രമണം നടന്നത്,” സാലിഹ് പറഞ്ഞു.
അതേസമയം, വ്യോമാധിപത്യം പ്രയോജനപ്പെടുത്തി ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൗദി അറേബ്യ ആക്രമണം തുടരുകയാണ്. എന്നാൽ ചെങ്കടൽ തീരത്തുകൂടിയുള്ള ഹൂതികളുടെ മുന്നേറ്റവും തന്ത്രപ്രധാനമായ സുകാർ, ഹനീഷ് ദ്വീപുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങളും സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. യെമനിലെ അദ് ദാലി, അൽ-ബൈദ, മാരിബ്, ഷബ്വ, അൽ-ജൗഫ്, ഹുദൈദ, തായിസ് തുടങ്ങിയ മേഖലകളിലും ഏറ്റുമുട്ടലുകൾ വ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ പല മേഖലകളിലും ഹൂതികൾക്ക് പിൻവാങ്ങേണ്ടിവന്നിരുന്നു. ഒന്നിലധികം മുന്നണികളിൽ ഒരേസമയം പോരാടേണ്ടിവന്നത് അവരുടെ വിഭവങ്ങളെയും സൈനിക ശേഷിയെയും സമ്മർദത്തിലാക്കിയതാണ് ഇതിന് കാരണം.
യെമൻ സർക്കാരിനുള്ളിലെ രാഷ്ട്രീയ ഭിന്നതകളും ഏകീകൃത സൈനിക സംവിധാനത്തിന്റെ അഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഹൂതികളുടെ പ്രതീക്ഷ. തെക്കൻ യെമനിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന യുഎഇ വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക, സൈനിക പിന്തുണ പിൻവലിച്ചിരുന്നു. ദക്ഷിണ ട്രാൻസിഷണൽ കൗൺസിലിന്റെ വേർപിരിയൽ വാദികളായ സേനകൾക്ക് നേരത്തേ യുഎഇ പിന്തുണ നൽകിയിരുന്നു. എന്നാൽ സ്വന്തം മേഖലക്ക് പുറത്തുള്ള പോരാട്ടങ്ങളിൽ പങ്കെടുക്കാൻ ദക്ഷിണ സേനകൾ തയ്യാറായിട്ടില്ല.
സംഘർഷം ശക്തമായതോടെ ആഴ്ചകളായി 80 ഡോളറിനടുത്ത് വ്യാപാരം നടന്നിരുന്ന അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഈ ആഴ്ചയിലെ രൂക്ഷമായ പോരാട്ടത്തിലേക്ക് സ്ഥിതിഗതികൾ എത്തിയത് ക്രമേണയാണ്. ഇറാനുമായി ഏറെക്കാലമായി സങ്കീർണമായ സഖ്യബന്ധം പുലർത്തുന്ന ഹൂതികളുടെ ഉന്നതതല പ്രതിനിധി സംഘം ജൂലൈയിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിലെത്തിയതോടെയാണ് സംഘർഷം വീണ്ടും ശക്തമായത്. ഇറാനിയൻ വിമാനത്തിൽ സംഘം മടങ്ങിയെങ്കിലും വിമതരുടെ നിയന്ത്രണത്തിലുള്ള സനായിൽ വിമാനം ഇറങ്ങാൻ സൗദി അറേബ്യ അനുമതി നൽകിയില്ല. പകരം സൗദി സൈന്യം വിമാനത്താവളത്തിന്റെ റൺവേ ബോംബിട്ട് തകർത്തു.
ഇതിന് പിന്നാലെ ഹൂതികൾ സൗദി അറേബ്യക്കെതിരെ ചെങ്കടലിൽ നാവിക ഉപരോധം പ്രഖ്യാപിച്ചു. ‘ഉപരോധത്തിന് മറുപടിയായി ഉപരോധം’ എന്നാണ് യെമൻ വിമതർ ഇതിനെ വിശേഷിപ്പിച്ചത്. ജൂലൈ 20ന് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ജൂലൈ 25ന് സൗദിയിലെ ജിസാൻ റിഫൈനറിക്ക് നേരെയും ഓഗസ്റ്റ് 24ന് യാൻബുവിന് സമീപം ഒരു എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ചതോടെ വ്യാപാരത്തിനായി ചെങ്കടൽ പാതയെ സൗദി അറേബ്യ കൂടുതൽ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്.
Houthis seize key Yemeni port of Mocha in drive to take control of Red Sea coast










