ടെഹ്റാൻ: ടോൾ ഒന്നും കൂടാതെ തന്നെ ഹോർമൂസ് പൂർണ്ണമായും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തത വരുത്തി ഇറാൻ. ഹോർമൂസ് കടക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കാനൊരുങ്ങുന്നു. ടോൾ സംവിധാനം ഉണ്ടായിരിക്കില്ല, എന്നാൽ ഹോർമൂസ് കടക്കുന്ന വാണിജ്യ കപ്പലുകൾ ഫീസ് നൽകണമെന്ന് ഇറാൻ സൂചിപ്പിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മറ്റു സമുദ്ര സേവനങ്ങൾ തുടങ്ങിയവയ്ക്കായി വാണിജ്യ കപ്പലുകളിൽ നിന്ന് ഇറാൻ ഫീസ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മ്‌മായേൽ ബഗായ് പറഞ്ഞു.
ഹോർമൂസ് കടലിടുക്ക് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇറാൻ്റെ ദേശീയ സുരക്ഷയേയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെയും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഞങ്ങൾ ചില നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്ന് ബഗായ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്‌തുടോൾ ഇടാക്കാൻ ഇറാൻ ശ്രമിക്കുന്നില്ല. എന്നാൽ സേവനങ്ങൾക്ക് പകരമായി ഫീസ് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, എന്ത് സേവനമാണ് ഹോർമൂസ് കടക്കുന്ന വാണിജ്യ കപ്പലുകൾക്ക് ഇറാൻ നൽകുന്നത് എന്ന കാര്യത്തിൽ വ്യക്തമല്ല. യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്കടച്ചിരുന്നു. തുടർന്ന് ഹോർമൂസിൽ ടോൾ ഏർപ്പെടുത്തുമെന്നടക്കമുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ടോൾ അല്ല, പകരം നിശ്ചിത തുക ഫീസായി ഈടാക്കുമെന്നാണ് ഇറാൻവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരമൊരു ഫീസ് നിലവിലുണ്ടായിരുന്നില്ല. ലോകത്തെ ആകെ എണ്ണയുടെയും ദ്രാവീകൃത പ്രകൃതി വാതകത്തിൻ്റെയും (LNG) അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. എന്നാൽ, പുതിയ ഫീസ് ഏർപ്പെടുത്തുന്നത് കപ്പൽ ഗതാഗത മേഖലയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
Iran clarifies Trump’s ‘toll-free’ announcement; No toll to cross Hormuz, but fee required














