
ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ്. അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്നും മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന.
അതിനിടെ ജൂലൈ 12-ന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമം ഇന്നലെ യു.എ.ഇ.യിലേക്കുണ്ടായി. നാവിക ഗതാഗത സംവിധാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തതിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര – വാണിജ്യ – സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യു.എ.ഇ. അറിയിച്ചു. എന്നാൽ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണമാകാം ഇതെന്നും ഇറാൻ വിശദീകരിച്ചു. ഹോർമൂസ് കടലിടുക്കിൽ ഇറാനും ഒമാനും ചേർന്ന് തീരുമാനമെടുത്തിട്ടും ചർച്ചകൾ നീളുന്നതും മിസൈൽ ആക്രമണ ശ്രമവും എണ്ണവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ഹോർമൂസ് തുറക്കുന്നതിൽ ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാൻ. ഇറാന് മേൽ ഒരേസമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് അമേരിക്കൻ ശ്രമം. ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും പുതിയ നിർദേശം വരുന്നത് വരെ ചർച്ചകൾ നിർത്തിവെക്കാനും ട്രംപ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന പങ്ക് ഇറാനായിരിക്കുമെന്നും ഇറാൻ അവകാശപ്പെട്ടു.
Iranian Army Chief Warns Gulf Nations Against Supporting US Operations















