സെലെൻസ്കി സർക്കാരിൻ്റെ അടിത്തറ തന്നെ ഇളക്കുന്ന ആവശ്യം, ഞെട്ടിച്ച് മുൻ പ്രതിരോധ മന്ത്രിയുടെ ആവശ്യം; ‘യുദ്ധകാല തെരഞ്ഞെടുപ്പ് നടത്തണം’

കീവ്: യുദ്ധമുഖത്ത് പോരാടുന്ന യുക്രെയ്നിൽ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയെ വൻ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി മുൻ പ്രതിരോധ മന്ത്രി മിഖായേലോ ഫെദൊറോവ്. രാജ്യത്ത് യുദ്ധകാല തെരഞ്ഞെടുപ്പ് നടത്തണമെന്ന ഫെദൊറോവിൻ്റെ അപ്രതീക്ഷിത ആവശ്യം സെലെൻസ്കി സർക്കാരിൻ്റെ ആഭ്യന്തര അടിത്തറ ഇളക്കുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യം പ്രായോഗികമായി നടപ്പിലാക്കുക അസാധ്യമാണെന്നാണ് വിലയിരുത്തൽ. സെലെൻസ്കിയുടെ ജനപ്രീതിയിലുണ്ടായ ഇടിവും പ്രധാന ഉദ്യോഗസ്ഥരെ മാറ്റിയതിലെ വീഴ്ചകളും അഴിമതി ആരോപണങ്ങളുമാണ് ഫെദൊറോവ് പ്രധാന ആയുധമാക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച സെലെൻസ്കിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇതിനുപുറമെ ആറുവർഷമായി യുദ്ധകാല പ്രസിഡൻ്റായി തുടരുന്ന സെലെൻസ്കിക്ക് നിരവധി ജനപ്രിയമല്ലാത്ത തീരുമാനങ്ങൾ എടുക്കേണ്ടിവന്നതും അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്. അഴിമതിക്കെതിരെ നിലപാടുകൾ എടുത്തതിൻ്റെ പേരിൽ പുറത്താക്കപ്പെട്ട സാങ്കേതിക വിദഗ്ദ്ധൻ കൂടിയായ ഫെദൊറോവ്, ഒരു പുതിയ പ്രതിരോധ മന്ത്രി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഒൻപത് മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെയാണ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യമുന്നയിച്ചത്. റഷ്യയ്ക്കെതിരെയുള്ള പോരാട്ടം ഒരു സ്വതന്ത്ര യൂറോപ്യൻ രാജ്യമായി നിലനിൽക്കാനാണെന്നും ജനാധിപത്യത്തെ റഷ്യയുടെ ബന്ദിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുക എന്നത് എളുപ്പമല്ല. സമാധാന അന്തരീക്ഷത്തിൽ പോലും യൂറോപ്യൻ നിലവാരത്തിലുള്ള തെരഞ്ഞെടുപ്പ് നടത്താൻ നിയമനിർമ്മാണത്തിനും സാങ്കേതിക ഒരുക്കങ്ങൾക്കുമായി കുറഞ്ഞത് ആറുമാസമെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വെടിനിർത്തൽ സാധ്യതകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ പൂർണ്ണമല്ലാത്ത രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് റഷ്യയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കും. സൈനിക നിയമം കാരണം ഉക്രെയ്നിൽ തെരഞ്ഞെടുപ്പ് സാധ്യമല്ലാത്തതിനാൽ സെലെൻസ്കിയുടെ ഭരണത്തിന് നിയമസാധുതയില്ലെന്ന വാദമാണ് ക്രംലിൻ ആവർത്തിക്കുന്നത്. കൂടാതെ, ഈ ഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിനകത്ത് കടുത്ത ഭിന്നത ഉണ്ടാക്കുകയും ഭരണസംവിധാനത്തെ തകർക്കുകയും ചെയ്യും.

ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ യുദ്ധമുഖത്തുള്ള സൈനികർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ കഴിയുമെന്ന് ഫെദൊറോവ് വാദിക്കുന്നുണ്ടെങ്കിലും അത് പ്രായോഗിക വെല്ലുവിളികൾ ഉയർത്തുന്നു. മുൻനിരയിൽ പോരാടുന്ന പതിനായിരക്കണക്കിന് സൈനികർക്കും കാണാതായവർക്കും സാങ്കേതിക സൗകര്യങ്ങളില്ലാത്ത ദശലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ വോട്ടിംഗ് വലിയ തടസ്സമാകും. റഷ്യൻ അധിനിവേശ മേഖലകളിൽ കഴിയുന്നവർക്കും വിദേശത്ത് അഭയാർത്ഥികളായി കഴിയുന്ന ലക്ഷക്കണക്കിന് ഉക്രെയ്ൻകാർക്കും വോട്ടവകാശം ഉറപ്പാക്കുക എന്നത് ഏറെ സങ്കീർണ്ണമാണ്. ജീവൻ പണയംവെച്ച് പോരാടുന്ന ഒരു സൈനികന് സ്ഥാനാർത്ഥികളെ പഠിച്ച് വോട്ട് ചെയ്യാനുള്ള സമയമുണ്ടോ അതോ മാതൃരാജ്യത്തെ സംരക്ഷിക്കുകയാണോ പ്രധാനം എന്ന നിർണ്ണായക ചോദ്യവും ഇതിലൂടെ ഉയർന്നുവരുന്നു.

More Stories from this section

family-dental
witywide