
ടെഹ്റാൻ: അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ ഉപരോധം നിലനിൽക്കെത്തന്നെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഭൂരിഭാഗം കപ്പലുകളും ഇറാൻ നിർദ്ദേശിച്ച പാത പിന്തുടരുന്നതായി ഏറ്റവും പുതിയ ഷിപ്പിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നു. ഇറാനിയൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് കപ്പലുകളെ തടയാൻ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധം അവഗണിച്ചാണ് പകുതിയോളം കപ്പലുകൾ ഇറാനിൽ നിന്ന് ചരക്ക് കയറ്റിയത്. കടലിടുക്കിന് പുറത്തുവെച്ച് ഇറാനിയൻ കപ്പലുകളെ അമേരിക്ക തടയുന്നുണ്ടെങ്കിലും, ഇറാൻ വിട്ടുപോന്ന കപ്പലുകൾ എത്രത്തോളം പിടിച്ചെടുക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ 17 കപ്പലുകൾ ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നതായി മറൈൻ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് കൂറ്റൻ ടാങ്കറുകളും ഉൾപ്പെടുന്നു. ഇതിൽ രണ്ട് ടാങ്കറുകൾ ഇറാനിൽ നിന്നും രണ്ടെണ്ണം യുഎഇയിൽ നിന്നുമാണ് യാത്ര തിരിച്ചത്. യുഎഇയിൽ നിന്ന് പുറപ്പെട്ട ഗ്രീക്ക് ഉടമസ്ഥതയിലുള്ള ‘ജിയോലോങ്’ എന്ന കൂറ്റൻ ടാങ്കർ തിങ്കളാഴ്ച ഇന്ത്യയിലെ സിക്ക തുറമുഖത്ത് എത്തിയതായും റിപ്പോർട്ടുണ്ട്.
യുദ്ധത്തിന് മുൻപുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിലവിൽ 5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെ കുറവിന് കാരണമായിട്ടുണ്ട്.ഏപ്രിൽ 13-നാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ളതുമായ കപ്പൽ ഗതാഗതത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ഇതിനുശേഷം കുറഞ്ഞത് രണ്ട് കപ്പലുകളിൽ യുഎസ് സൈന്യം പരിശോധന നടത്തുകയും 38 കപ്പലുകൾ തടയുകയും ചെയ്തതായി അമേരിക്ക അവകാശപ്പെടുന്നു.
കയറ്റുമതി പാതകളുടെ അഭാവം കാരണം ഇറാന്റെ എണ്ണ ഉൽപ്പാദനം ഉടൻ നിലയ്ക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് എണ്ണ സംഭരണത്തിന് തടസ്സമില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ പ്രതികരിച്ചു. കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിൽ, ഈ വർഷം അവസാന പാദത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളർ വരെ ഉയർന്നേക്കാമെന്ന് പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകി.














