ലെഫ്. ജനറൽ രാജ സുബ്രഹ്മണി ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ നാവികസേനാ മേധാവി

ന്യൂഡൽഹി: രാജ്യത്തിൻ്റെ സൈനിക നേതൃനിരയിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി-സിഡിഎസ്) ആയി ലെഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും, നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു.

ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നിലവിലെ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ 2026 മെയ് 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ സുബ്രഹ്മണിയുടെ നിയമനം. സി.ഡി.എസ് പദവിക്ക് പുറമെ കേന്ദ്ര ഗവൺമെൻ്റിൻ്റെ സൈനിക കാര്യ വകുപ്പ് (Department of Military Affairs) സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിക്കും. നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേശകനായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. കരസേനയുടെ വൈസ് ചീഫ്, സെൻട്രൽ കമാൻഡ് മേധാവി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള നിരവധി ബഹുമതികൾ രാജ സുബ്രഹ്മണി നേടിയിട്ടുണ്ട്.

വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ മെയ് 31-ന് പുതിയ നാവികസേനാ മേധാവിയായി ചുമതലയേൽക്കും. 2028 ഡിസംബർ 31 വരെയാകും അദ്ദേഹത്തിൻ്റെ കാലാവധി. നിലവിൽ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ മേധാവിയാണ്. കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നീ മേഖലകളിൽ വിദഗ്ധനായ അദ്ദേഹം 1987-ലാണ് നാവികസേനയിൽ കമ്മീഷൻ ചെയ്തത്. യു.കെയിലെ ജോയിൻ്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, യു.എസ് നേവൽ വാർ കോളേജ് എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം ഉപരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്.

Lt. Gen. Raja Subrahmanyam is India’s new Joint Chiefs of Staff; Vice Admiral Krishna Swaminathan is the Navy Chief

More Stories from this section

family-dental
witywide