വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡിൻ്റെ (RINL) വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം. അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് ജീവൻ നഷ്‌ടമായതായും നിരവധി പേർക്ക് പരിക്കേറ്റതായും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സർക്കിൾ ഇൻസ്പെക്ടർ കേശവറാവു സ്ഥിരീകരിച്ചു. പ്ലാൻ്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിലെ കാസ്റ്റിങ് ഡിപ്പാർട്ട്മെന്റിലായിരുന്നു അപകടം.
പ്ലാന്റിലെ എസ്.ടി.സി-3 ഹീറ്റ് ഫെസിലിറ്റിയിൽ ഉരുകിയ സ്റ്റീൽ കൊണ്ടുപോവുകയായിരുന്ന വലിയ പാത്രം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടയിൽ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കായിരുന്നു പാത്രത്തിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് ഉരുക്ക് പുറത്തേക്ക് ഒഴുകിയതോടെയായിരുന്നു പ്ലാന്റിൽ തീപ്പിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ പ്ലാന്റ് ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
Massive explosion at Visakhapatnam steel plant; Eight workers killed, several injured in accident















