
വാഷിംഗ്ടണ്‍: വ്യാപാര-സുരക്ഷാ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. മാസങ്ങൾ നീണ്ട വാക്പോരുകൾക്ക് ശേഷം കഴിഞ്ഞ ഡിസംബറിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
മെക്സിക്കോ സിറ്റിയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിന്ന് ഷീൻബാം വിട്ടുനിന്നിരുന്നു. അന്ന് തനിക്ക് ലഭിച്ച ടിക്കറ്റ് ഒരു യുവ ഗോത്രവർഗ്ഗ യുവതിക്ക് സമ്മാനിച്ച അവർ, ഇത്തവണ യു.എസ് പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണം ആയതുകൊണ്ടാണ് കളി കാണാൻ എത്തുന്നതെന്ന് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഫൈനൽ വേദിയായ ന്യൂജേഴ്‌സിയിൽ ഉണ്ടാകുമെന്നാണ് വിവരം.
വടക്കൻ മെക്സിക്കോയിൽ രണ്ട് സി.ഐ.എ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലുള്ള 53 മെക്സിക്കൻ കോൺസുലേറ്റുകൾക്കെതിരെ യു.എസ് അന്വേഷണം പ്രഖ്യാപിച്ചതും, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാര കരാറായ ‘USMCA’ 2042 വരെ നീട്ടില്ലെന്ന ട്രംപിന്റെ നിലപാടും ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ നിർണായകമായ ഉഭയകക്ഷി വ്യാപാര ചർച്ചകൾ നടക്കാനിരിക്കെ, ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്.
ചരിത്രത്തിലാദ്യമായി മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്പെയിനെയാണ് നേരിടുന്നത്. സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവും മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് പോലും ഫിഫയുടെ സൈറ്റിൽ നിലവിൽ ഏകദേശം 10,000 ഡോളറോളമാണ് (എട്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വില രേഖപ്പെടുത്തിയിരിക്കുന്നത്.
Mexican President accepts Trump’s invitation to attend World Cup final; crucial meeting amid trade disputes















