ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിശ്ചയിച്ചിരുന്ന അമേരിക്കൻ സന്ദർശനം മാറ്റിവെച്ചു. മുൻ യുഎസ് സെനറ്റർ ലിന്‍ഡ്‌സി ഗ്രഹാമിന്റെ സംസ്കാര ചടങ്ങ് മാസാവസാനത്തേക്ക് മാറ്റിയതിനെ തുടർന്നാണ് സന്ദർശനം നീട്ടിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇറാനുമായുള്ള യുദ്ധത്തിന് ശേഷം നെതന്യാഹു വാഷിംഗ്ടണിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ് ഇത്. ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി അമേരിക്ക സന്ദർശിച്ചത്.
ഗ്രഹാമിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിനുമായി നെതന്യാഹു ശനിയാഴ്ച രാത്രി വാഷിംഗ്ടണിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോർട്ടുകൾ. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവുമായി ബന്ധപ്പെട്ട് ട്രംപിനെ അഭിനന്ദിച്ചുകൊണ്ടുള്ള അടുത്തിടെ നടന്ന ഫോൺ സംഭാഷണത്തിൽ, ഇരുനേതാക്കളും ഉടൻ കൂടിക്കാഴ്ച നടത്താനും ധാരണയിലെത്തിയിരുന്നു.
ഇതിനിടെ, തെക്കൻ സിറിയയിൽ നിന്നും ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ ആരംഭിക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രദേശങ്ങളിലെ ഇസ്രായേൽ സൈനിക സാന്നിധ്യം തുടരുന്നത് മേഖലയിൽ കൂടുതൽ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. “പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നെതന്യാഹുവുമായി ശക്തമായ ബന്ധമുണ്ട്. ഇസ്രായേൽ എന്നും അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ്. ഇസ്രായേലിന്റെ ഏറ്റവും വലിയ സുഹൃത്തും സമാധാനത്തിനായി പ്രവർത്തിക്കുന്ന നേതാവുമാണ് ട്രംപ്,” എന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
അതിനിടെ, അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും തമ്മിലുള്ള ചർച്ചകൾ റോമിൽ പുനരാരംഭിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ച ധാരണ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. കരാർ പ്രകാരം, തെക്കൻ ലെബനനിലെ രണ്ട് മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് അവിടെ ലെബനീസ് സൈന്യത്തെ വിന്യസിക്കാൻ ഇസ്രായേൽ സമ്മതിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇതുവരെ നിശ്ചയിച്ച മേഖലകളിൽ നിന്ന് പിന്മാറിയിട്ടില്ല. കൂടുതൽ സൈനിക പിന്മാറ്റങ്ങൾക്ക് വ്യക്തമായ സമയക്രമം വേണമെന്ന് ലെബനൻ ആവശ്യപ്പെട്ടു. എന്നാൽ, പിന്മാറ്റത്തിന് മുമ്പ് ഈ മേഖലകളിൽ ഹിസ്ബുള്ളയുടെ ആയുധങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് ഇസ്രായേൽ നിലപാട്. ഈ പരിശോധന യുഎസ് സൈന്യം നടത്തണമെന്നാണ് ലെബനീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
Netanyahu delays US visit as Lindsey Graham’s funeral is rescheduled










