ഞായറാഴ്ച സമാധാന കരാറിൽ ഒപ്പുവെയ്ക്കില്ല; പാകിസ്ഥാൻ്റെ ‘24 മണിക്കൂറിനകം കരാർ’ അവകാശവാദം തള്ളി ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ 24 മണിക്കൂറിനകം അന്തിമമാകുമെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടതിന് പിന്നാലെ, ഞായറാഴ്ച കരാറിൽ ഒപ്പുവെക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. മധ്യപൂർവേഷ്യയിലെ മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും സമാധാന കരാറിന്റെ ചട്ടക്കൂടിൽ ധാരണയിലെത്തിയെന്നും കരാറിന്റെ അന്തിമ രൂപം തയ്യാറായെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് രീതിയിൽ കരാർ ഒപ്പിടാൻ തയ്യാറെടുക്കുകയാണെന്നും തുടർന്ന് സാങ്കേതികതല ചർച്ചകൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഫെബ്രുവരി 28ന് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരം ജൂലൈ 9ന് നടക്കുമെന്ന് ഇറാന്റെ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ജൂലൈ 6, 7, 9 തീയതികളിൽ ടെഹ്റാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. തുടർന്ന് ഇമാം റെസയുടെ വിശുദ്ധ ദർഗയിൽ ഖമേനിയെ ഖബറടക്കും.

കരാറിന്റെ പ്രധാന വ്യവസ്ഥകൾ

അമേരിക്കയും ഇറാനും തമ്മിലുള്ള നിർദിഷ്ട കരാറിൽ ഇറാനെതിരായ ഉപരോധങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് നൽകുന്നതും മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ വിട്ടുനൽകുന്നതും ഉൾപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പകരമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാൻ സമ്മതിക്കുമെന്നാണ് സൂചന.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് 60 ദിവസത്തെ ചർച്ചകൾ നടത്താനും പദ്ധതിയുണ്ട്. എന്നാൽ ആണവ പദ്ധതി പൂർണമായി ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി വ്യക്തമാക്കി. ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയം നേർപ്പിച്ച രൂപത്തിൽ നിലനിർത്തണമെന്നാണ് ഇറാന്റെ നിലപാട്.

എണ്ണവിലയിൽ ഇടിവ്

സമാധാന സാധ്യതകൾ ശക്തമായതോടെ അന്താരാഷ്ട്ര എണ്ണവിലയിൽ കനത്ത ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് വില 3.4 ശതമാനം കുറഞ്ഞ് ബാരലിന് 87.33 ഡോളറിലും അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡ് 3.2 ശതമാനം കുറഞ്ഞ് 84.88 ഡോളറിലും എത്തി.

കരാറിന് വാഷിങ്ടണും ടെഹ്റാനും ഔദ്യോഗിക അംഗീകാരം നൽകിയ ശേഷം വരും ദിവസങ്ങളിൽ ഒപ്പിടൽ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഞായറാഴ്ച ഒപ്പിടൽ ഉണ്ടാകില്ലെന്ന നിലപാടിലാണ് ഇറാൻ.

No peace deal signing on Sunday, says Iran after Pakistan’s ‘24 hours’ claim

More Stories from this section

family-dental
witywide