
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലാക്കാൻ മാസങ്ങൾ എടുക്കുമെന്ന മാധ്യമ റിപ്പോർട്ടുകളെ ശക്തമായി തള്ളി അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്‍റഗൺ). കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറ് മാസമെടുക്കുമെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പെന്‍റഗൺ വക്താവ് ഷോൺ പാർനെൽ ബിബിസിയോട് പറഞ്ഞു. അതീവ രഹസ്യ സ്വഭാവമുള്ള യോഗങ്ങളിലെ വിവരങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കടലിടുക്ക് ആറ് മാസത്തോളം അടച്ചിടുക എന്നത് പ്രായോഗികമായി അസാധ്യമാണെന്നും അത്തരമൊരു സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും പാർനെൽ വ്യക്തമാക്കി. ചോർന്നുകിട്ടിയ അപൂർണ്ണമായ വിവരങ്ങൾ ഉപയോഗിച്ച് നടത്തുന്ന റിപ്പോർട്ടിംഗുകൾ വഞ്ചനാപരമായ പത്രപ്രവർത്തനമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഹോർമുസ് കടലിടുക്ക് എത്രയും വേഗം കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അമേരിക്കയും സഖ്യരാജ്യങ്ങളും ലക്ഷ്യമിടുന്നത്.മേഖലയിൽ മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ സുരക്ഷിതമായ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നുമാണ് പെന്റഗണിന്റെ നിലപാട്. ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.














