
വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തിനുള്ളിലെ അധികാര തർക്കങ്ങളെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിൽ ഇറാന് ഏകീകൃത സ്വഭാവമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധക്കളത്തിൽ കനത്ത പരാജയം നേരിടുന്ന ‘തീവ്രവാദികളും’ പേരിന് മാത്രം ‘മിതവാദികളായ’ മറ്റൊരു വിഭാഗവും തമ്മിലുള്ള പോരാട്ടം ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെ തളർത്തുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാനിൽ യഥാർത്ഥത്തിൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനിലെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന നയതന്ത്ര സംഘവും ഇറാൻ വിപ്ലവ ഗാർഡും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുള്ളതായി അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പക്കൽ നിന്ന് ഒരു ഏകീകൃത സമാധാന നിർദ്ദേശം മാത്രമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ആരാണ് കരാറുകളിൽ ഒപ്പിടേണ്ടതെന്ന കാര്യത്തിൽ വൈറ്റ് ഹൗസിന് വ്യക്തമായ ധാരണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ലോകത്തെ സുപ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കൻ നാവികസേന ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാകുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ‘മുദ്രവെച്ച’ അവസ്ഥയിലായിരിക്കും. ഇറാന്റെ സാമ്പത്തിക ഭദ്രതയെ പൂർണ്ണമായും തടഞ്ഞുകൊണ്ട് അവരെ ചർച്ചാമേശയിലേക്ക് എത്തിക്കാനാണ് അമേരിക്ക ഈ കടുത്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.














