ഹോർമുസ് കടലിടുക്കിലൂടെ വീണ്ടും കപ്പലുകൾ: ജർമ്മൻ കമ്പനിയുടെ കപ്പൽ ആദ്യമായി കടന്നു; സുരക്ഷാ ആശങ്കകൾക്കിടയിലും നിർണായക നീക്കങ്ങൾ

ടെഹ്റാൻ: യുദ്ധത്തെത്തുടർന്ന് കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച ഹോർമുസ് കടലിടുക്കിലൂടെ വ്യാഴാഴ്ച രണ്ട് കൂറ്റൻ ചരക്ക് കപ്പലുകൾ വിജയകരമായി കടന്നുപോയി. ഇതിൽ ജർമ്മൻ കപ്പൽ ഭീമന്മാരായ ‘ഹാപഗ്-ലോയ്ഡ്’ (Hapag-Lloyd) ഉടമസ്ഥതയിലുള്ള ‘തേമ എക്സ്പ്രസ്’ (Tema Express) എന്ന കപ്പലിന്‍റെ യാത്ര ഏറെ ശ്രദ്ധേയമായി. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ച ശേഷം ഈ കടലിടുക്ക് മുറിച്ചുകടക്കുന്ന ആദ്യ ജർമ്മൻ കപ്പലാണിത്. ലൈബീരിയൻ പതാക വഹിച്ച ഈ കപ്പൽ സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ മൂന്നാഴ്ചയോളമായി സിഗ്നലുകൾ ഓഫാക്കി കടലിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

പാനമ പതാക വഹിച്ച ‘എൽ.ബി എനർജി’ (LB Energy) എന്ന മറ്റൊരു കപ്പലും വ്യാഴാഴ്ച കടലിടുക്ക് മുറിച്ചുകടന്നതായി കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ‘കെപ്ലർ’ എന്ന സ്ഥാപനം അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ ഭൂരിഭാഗം കപ്പൽ കമ്പനികളും ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള ബുദ്ധിമുട്ടും മൈനുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികളുമാണ് കപ്പലുകളെ ഈ മേഖലയിൽ നിന്നും അകറ്റിനിർത്തുന്നത്.

അതിനിടെ, കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി ടോൾ പിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് വരുത്തിത്തീർക്കാനാണ് ഇറാൻ ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നത്. അമേരിക്കൻ സൈന്യത്തിന്റെ കടുത്ത നിരീക്ഷണങ്ങൾക്കിടയിലും ചില കപ്പലുകൾ യാത്ര തുടരുന്നത് വിപണിയിൽ നേരിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, പൂർണ്ണമായ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide