നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഫുട്‌ബോള്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനുമായ യു ഷറഫലി. നിലമ്പൂരില്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ സന്തോഷമെന്നും പാര്‍ട്ടി ആവശ്യപെട്ടെന്നും മത്സരിക്കാന്‍ താന്‍ തയാറെന്നും യു ഷറഫലി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലാദ്യമായാണ് ഒരു കായിക താരത്തെ ഒരു മുന്നണി തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്. അതില്‍ തന്നെ വലിയ സന്തോഷമെന്നും ഷറഫലി പറഞ്ഞു.
ഇത് കായിക മേഖലയ്ക്ക് തരുന്ന ഒരു അംഗീകാരമായി, എനിക്ക് കിട്ടുന്ന ഒരു അംഗീകാരമായിട്ട് ഞാന്‍ കാണുന്നു. നിലമ്പൂരില്‍ ഈ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുണ്ട്. ഒരു മണ്ഡലത്തെ ഏതൊക്കെ രീതിയില്‍ വികസിപ്പിച്ചെടുക്കാമോ ആ രീതിയില്‍ തന്നെ വികസിപ്പിച്ചെടുത്തൊരു മണ്ഡലമാണ്. ആ മണ്ഡലത്തിലേക്ക് എന്നെ പരിഗണിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണ്ഡലത്തിൽ വ്യാഴാഴ്ച മുതല്‍ ഷറഫലി അനൗദ്യോഗിക പ്രചാരണം തുടങ്ങും. നിലമ്പൂരില്‍ സിപിഎം ജില്ലാ നേതൃയോഗം ചേര്‍ന്നു. ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി എ.പി അനിലിന്റെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിനു ശേഷം ജില്ലാ സെക്രട്ടറി എ.പി അനില്‍ യു.ഷറഫലിയുമായി നിലമ്പൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
U Sharafali becomes LDF candidate in Nilambur; Unofficial campaign to begin from Thursday













