
വാഷിംഗ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായുള്ള മാസങ്ങൾ നീണ്ട അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ ഈ വർഷം അവസാനത്തോടെയോ അതിന് മുൻപോ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി വാൾ സ്ട്രീറ്റ് ജേണൽ’, ‘ദി ഹിൽ’ എന്നിവയാണ് വാർത്ത പുറത്തുവിട്ടത്.
ട്രംപ് ഭരണകൂടത്തിൽ ഒരു ആർമി സെക്രട്ടറിയുടെ സാധാരണ കാലാവധി 23 മുതൽ 24 മാസം വരെയാണെന്ന് ഡ്രിസ്കോൾ മുൻപ് സൂചിപ്പിച്ചിരുന്നതായി സൂചനയുണ്ട്. എന്നാൽ ഈ രാജിവെക്കൽ വാർത്തകളോട് പ്രതികരിക്കാൻ ഡ്രിസ്കോളോ പെന്റഗണോ ഇതുവരെ തയ്യാറായിട്ടില്ല.
ഡ്രിസ്കോൾ കൂടി പടിയിറങ്ങുന്നതോടെ യുഎസ് ആർമി പൂർണ്ണമായും നേതൃത്വ പ്രതിസന്ധിയിലാകും. കഴിഞ്ഞ ഏപ്രിലിൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ പീറ്റ് ഹെഗ്‌സെത് പുറത്താക്കിയിരുന്നു. നിലവിൽ താൽക്കാലിക ആർമി ചീഫായി ജനറൽ ക്രിസ്റ്റഫർ ലാനെവ് തുടരുന്നുണ്ടെങ്കിലും, ഇദ്ദേഹത്തിന് സെനറ്റിൻ്റെ സ്ഥിരീകരണം ലഭിക്കുന്നതിൽ ഇരുപാർട്ടികളിലെയും ജനപ്രതിനിധികൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്.
വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ അടുത്ത സുഹൃത്തായ ഡ്രിസ്കോളും പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തും തമ്മിൽ പെന്റഗണിലെ അധികാര സ്വാധീനത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ട്രംപും വാൻസും സൈനികരെ സന്ദർശിക്കുന്ന പരിപാടി ഡ്രിസ്കോൾ മുൻകൈയെടുത്ത് സംഘടിപ്പിച്ചതും, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കായി ട്രംപ് ഡ്രിസ്കോളിനെ യുക്രെയ്നിലേക്ക് നിയോഗിച്ചതുമാണ് ഹെഗ്‌സെത്തിനെ ചൊടിപ്പിച്ചത്.
മുൻ ആർമി റേഞ്ചറും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ ഡ്രിസ്കോൾ, യുഎസ് സൈന്യത്തിൽ ഡ്രോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ മുന്നിൽ നിന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ശ്രമഫലമായി യുഎസിലെ സൈനിക ക്യാമ്പുകളുടെ വികസനത്തിനായി സ്വകാര്യ കമ്പനികളിൽ നിന്ന് 25 ബില്യൺ ഡോളറിൻ്റെ നിക്ഷേപവും ആകർഷിച്ചിരുന്നു.
ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത പരിചയ സമ്പന്നനായ ഡ്രിസ്കോൾ യേൽ ലോ സ്കൂളിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം വെഞ്ച്വർ ക്യാപിറ്റൽ രംഗത്താണ് പ്രവർത്തിച്ചിരുന്നത്. 2025 ഫെബ്രുവരി 25-നാണ് അദ്ദേഹം യുഎസ് ആർമി സെക്രട്ടറിയായി ചുമതലയേറ്റത്.
US Army Secretary Dan Driscoll may step down at the end of this year after sharp differences with Hegseth















