F, J വിസക്കാരുടെ ആശങ്കയൊഴിയുന്നില്ല; യു.എസിലെ വിസാ തർക്കത്തിൽ സെപ്റ്റംബർ 3 നിർണ്ണായകം, 15-നകം വിധി വന്നില്ലെങ്കിൽ വിദേശ വിദ്യാർത്ഥികളുടെ താമസം അനിശ്ചിതത്വത്തിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ എഫ്, ജെ വിസകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന നിയമപോരാട്ടത്തിൽ സെപ്റ്റംബർ 3-ന് ഫെഡറൽ കോടതി വാദം കേൾക്കും. വിദേശ വിദ്യാർത്ഥികൾക്കും എക്സ്ചേഞ്ച് വിസിറ്റർമാർക്കും യു.എസിൽ തുടരാവുന്ന കാലാവധി പരിമിതപ്പെടുത്തുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പുതിയ നിയമത്തിനെതിരെ സർവ്വകലാശാലകളും വിവിധ യൂണിയനുകളും സംയുക്തമായി നൽകിയ ഹർജിയിലാണ് മസാച്യുസെറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതി വാദം കേൾക്കുക.

പുതിയ വിസാ പരിഷ്കാരം സെപ്റ്റംബർ 15-ന് പ്രാബല്യത്തിൽ വരാനിരിക്കെ, സെപ്റ്റംബർ 3-ന് ജഡ്ജി എഫ്. ഡെന്നിസ് സെയ്‌ലർ IV നടത്തുന്ന ഈ വാദം കേൾക്കൽ വിദ്യാർത്ഥികൾക്ക് ഏറെ നിർണായകമാണ്. കോടതി പുതിയ നിയമം താൽക്കാലികമായി സ്റ്റേ ചെയ്തില്ലെങ്കിൽ നിലവിലുള്ള വിസക്കാരുടെ താമസം പൂർണ്ണമായും അനിശ്ചിതത്വത്തിലാകും.

നാല് പതിറ്റാണ്ടിലെ വ്യവസ്ഥ മാറുന്നു; ആശങ്കയിൽ വിദ്യാർത്ഥികൾ

നാല് പതിറ്റാണ്ടിലേറെയായി നിലവിലിരുന്ന ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ (D/S) എന്ന ഉദാരമായ വ്യവസ്ഥയ്ക്ക് പകരമാണ് വിസകൾക്ക് കൃത്യമായ അവസാന തീയതി നിശ്ചയിക്കുന്ന പുതിയ നിയമം യു.എസ് കൊണ്ടുവരുന്നത്. മുൻപ് വിദ്യാർത്ഥികൾക്ക് തങ്ങളുടെ കോഴ്സ് പൂർത്തിയാകുന്നതുവരെ യു.എസിൽ തുടരാമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം പഠനത്തിന് കൂടുതൽ സമയം ആവശ്യമുള്ളവർ യു.സി.ഐ.എസിന് പ്രത്യേക അപേക്ഷ നൽകണം. ഇത്തരം അപേക്ഷകൾക്ക് അനുമതി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കൂടാതെ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് കോഴ്സ് മാറുന്നതിനും പുതിയ നിയമം കർശന നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഒരേ ലെവലിലോ അതിലും താഴെയുള്ള ലെവലിലോ ഉള്ള മറ്റ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ പുതിയ നിയമം വിലക്കുന്നു. കോഴ്സ് പൂർത്തിയാക്കിയ ശേഷമുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തിൽ നിന്നും 30 ദിവസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ഹർജിക്കാർ

നാഫ്സ, പ്രമുഖ സർവ്വകലാശാലകളുടെ കൂട്ടായ്മയായ പ്രസിഡൻ്റ്സ് അലയൻസ് ഓൺ ഹയർ എജ്യുക്കേഷൻ ആൻഡ് ഇമിഗ്രേഷൻ, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് തുടങ്ങിയ പ്രമുഖ സംഘടനകളാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. അടിസ്ഥാനരഹിതമായ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് യു.എസ് സർക്കാർ പുതിയ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

പുതിയ വിസാ പരിഷ്‌കാരം പ്രതിവർഷം യു.എസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 72 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ ഉൽപ്പാദനക്ഷമതയിലുണ്ടാകുന്ന നഷ്ടം 220 മുതൽ 439 ബില്യൺ ഡോളർ വരെയാകാം. ഓരോ മൂന്ന് വിദേശ വിദ്യാർത്ഥികൾ വഴിയും അമേരിക്കയിൽ ഒരു പ്രാദേശിക തൊഴിൽ അവസരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നിരിക്കെ, പുതിയ നിയമം രാജ്യാന്തര തലത്തിലുള്ള പ്രതിഭകളെ ആകർഷിക്കാനുള്ള അമേരിക്കയുടെ ശേഷിയെ തകർക്കുമെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 31-നകം ഹർജിയിൽ യു.എസ് സർക്കാർ മറുപടി നൽകണം. ഇതിന് ശേഷമാകും സെപ്റ്റംബർ 3-ന് രാവിലെ 11 മണിക്ക് കോടതിയിൽ നേരിട്ടുള്ള സുപ്രധാന വാദം കേൾക്കൽ നടക്കുക.

September 3 will be decisive in the US F and J visa dispute, if the verdict is not reached by the 15th, the stay of foreign students will be uncertain

More Stories from this section

family-dental
witywide