അമേരിക്കയിലെ പൗരത്വ നിയമം: ട്രംപിൻ്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പൊരുതി ഇന്ത്യൻ വംശജ സ്മിത ഘോഷ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം (Birthright Citizenship) ഭാഗികമായി റദ്ദാക്കിയ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിവാദ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിയമപോരാട്ടം നടത്തി ഇന്ത്യൻ വംശജയായ അഭിഭാഷക സ്മിത ഘോഷ്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് ട്രംപിൻ്റെ നടപടിയെന്ന് സ്മിത കോടതിയിൽ വാദിച്ചു.

2025 ജനുവരിയിൽ അധികാരമേറ്റയുടൻ ട്രംപ് ഒപ്പിട്ട 14160-ാം നമ്പർ എക്സിക്യൂട്ടീവ് ഓർഡറാണ് കേസിന് ആധാരം. യുഎസിൽ പദവിയില്ലാത്ത കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുന്നതായിരുന്നു ഈ ഉത്തരവ്. യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന് സ്മിത കോടതിയെ ബോധിപ്പിച്ചു. കോൺസ്റ്റിറ്റ്യൂഷണൽ അക്കൗണ്ടബിലിറ്റി സെൻ്ററിന് (CAC) വേണ്ടിയാണ് സ്മിത ഘോഷ് ഹാജരായത്.

1844-ലെ ഒരു പഴയ കേസിനെ ഉദ്ധരിച്ചുകൊണ്ട്, പൗരത്വം എന്നത് ഭരണഘടനാപരമായ ഉറപ്പാണെന്നും അത് ഒരു പ്രസിഡൻ്റിന് എക്സിക്യൂട്ടീവ് ഓർഡറിലൂടെ റദ്ദാക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു.

ഭരണഘടനാ നിയമത്തിലും ഇമിഗ്രേഷൻ നിയമത്തിലും വിദഗ്ധയായ സ്മിത, പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടിയത്. നിലവിൽ CAC-യിൽ സീനിയർ അപ്പലേറ്റ് കൗൺസലാണ്.

‘ട്രംപ് വേഴ്സസ് ബാർബറ’ എന്നറിയപ്പെടുന്ന ഈ കേസിൽ ഏപ്രിൽ ഒന്നിനാണ് വാദം നടന്നത്. ജൂൺ അവസാനത്തോടെ സുപ്രീം കോടതിയുടെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിധി അമേരിക്കയിലെ ലക്ഷക്കണക്കിന് കുടിയേറ്റ കുടുംബങ്ങളുടെ ഭാവി നിർണ്ണയിക്കും.

US Citizenship Act: Indian-origin Smita Ghosh fights Trump’s order in Supreme Court

More Stories from this section

family-dental
witywide