ഇന്ന് കേരളപ്പിറവി; ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് ഇന്ന് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം.

ആ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിന്റെയാകെ മുന്നില്‍ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സര്‍ഗാത്മകതയുടെ ആവിഷ്‌കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.’ എന്നും മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

More Stories from this section

family-dental
witywide