ഗാസയിലെ ജനങ്ങളുടെ മരണം, വീണ്ടും ആശങ്ക അറിയിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഗാസയില്‍ ഇസ്രയേല്‍ വിതയ്ക്കുന്ന നാശത്തില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വീണ്ടും ആശങ്ക പങ്കുവെച്ച് അമേരിക്ക.

ജനങ്ങളുടെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ അമേരിക്ക ഇസ്രായേലിനോട് പറഞ്ഞുവെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.

ഗാസയിലെ ‘വിവേചനരഹിതമായ ബോംബാക്രമണ’ത്തില്‍ ഇസ്രായേലിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ അറിയിപ്പും എത്തിയിരിക്കുന്നത്. ഗാസയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്ക തുടര്‍ച്ചയായി ഇസ്രയേലിന് താക്കീതുകള്‍ നല്‍കി വരുന്നുണ്ട്.

യുദ്ധം ആരംഭിച്ചത് ഹമാസാണെന്ന് അംഗീകരിക്കുമ്പോള്‍ പോലും ഇപ്പോള്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതി അമേരിക്കയ്ക്കും ദഹിക്കുന്നില്ലെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇത് വലിയ വിള്ളല്‍ ഉണ്ടാക്കുമെന്നും ഇതിനോടകം നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, ആരുടെ സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍ തങ്ങള്‍ യുദ്ധം തുടരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇസ്രയേല്‍.