വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുതിയ വിവാദം ഉടലെടുക്കുന്നു. പ്രായാധിക്യത്തെ തുടർന്നുണ്ടായ കേൾവിശക്തിക്കുറവ് പരിഗണിച്ചാണ് ട്രംപ് വൈറ്റ് ഹൗസിലെ ഔദ്യോഗിക യോഗങ്ങളുടെ വേദി മാറ്റിയതെന്നാണ് പുതിയ പുസ്തകത്തിലെ ആരോപണം. ‘Regime Change: Inside the Imperial Presidency of Donald Trump’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ മാഗി ഹാബർമാനും ദ അറ്റ്ലാന്റിക് റിപ്പോർട്ടർ ജോനാഥൻ സ്വാനും ചേർന്നാണ് പുസ്തകം രചിച്ചത്.
രണ്ടുവർഷത്തിനിടെ ആയിരത്തിലധികം പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയതെന്ന് എഴുത്തുകാർ പറയുന്നു. ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, ഉപദേഷ്ടാക്കൾ, അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്നും അവർ വ്യക്തമാക്കുന്നു. പുസ്തകമനുസരിച്ച്, ട്രംപിന് ഓർമക്കുറവിനൊപ്പം കേൾവിശക്തിയും കുറഞ്ഞിരുന്നു. ഇതുമൂലം മുമ്പ് ഈസ്റ്റ് വിങ്ങിൽ നടന്നിരുന്ന പല യോഗങ്ങളും മികച്ച ശബ്ദപ്രതിധ്വനിയുള്ളതും ഇരുന്നുകൊണ്ട് പങ്കെടുക്കാൻ സൗകര്യമുള്ളതുമായ ഓവൽ ഓഫീസിലേക്ക് മാറ്റിയെന്നാണ് ആരോപണം.
സംസാരത്തിനിടെ ട്രംപ് പലപ്പോഴും ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ചില അവസരങ്ങളിൽ ക്ഷീണം പ്രകടമായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. ട്രംപ് “പ്രായം പ്രകടമാക്കുന്നുണ്ടെന്ന്” ചില സഹായികൾ സ്വകാര്യമായി അഭിപ്രായപ്പെട്ടിരുന്നതായും സംസാരത്തിലെ നിയന്ത്രണം മുമ്പത്തേതിനെക്കാൾ കുറഞ്ഞിരുന്നതായും പുസ്തകം അവകാശപ്പെടുന്നു. കൂടാതെ, മുമ്പും പൊതുശ്രദ്ധ നേടിയിരുന്ന കൈകളിലെ ചതവുകളും ശരീരത്തിലെ വീക്കവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം, പുസ്തകത്തിലെ ആരോപണങ്ങൾ പൂർണമായും തള്ളി വൈറ്റ്ഹൗസ് രംഗത്തെത്തി. പ്രസിഡന്റിന്റെ വക്താവ് ഡേവിസ് ഇംഗിൾ, ട്രംപ് മികച്ച ആരോഗ്യവാനാണെന്നും മാനസികമായി അതീവ ജാഗ്രതയോടെയും ഉയർന്ന പ്രവർത്തനക്ഷമതയോടെയുമാണ് തുടരുന്നതെന്നും വ്യക്തമാക്കി. “പ്രസിഡന്റ് ട്രംപിന്റെ കൂർമ്മമായ ചിന്താശേഷിയും സമാനതകളില്ലാത്ത ഊർജവും ജനങ്ങളോടുള്ള ലഭ്യതയും കഴിഞ്ഞ ഭരണകൂടത്തിൽ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം ഇപ്പോഴും ഇടവിടാതെ ജോലി ചെയ്യുകയാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രവർത്തനക്ഷമനും ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്ന പ്രസിഡന്റുമാണ് ട്രംപ്,” എന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
ട്രംപ് ശാരീരികമായും മാനസികമായും മികച്ച ആരോഗ്യത്തിലാണെന്നും പ്രസിഡന്റ് പദവിയുടെ ചുമതലകൾ നിർവഹിക്കാൻ പൂർണ യോഗ്യതയുണ്ടെന്നും ഭരണകൂടം മുൻപും ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കിയിരുന്നു.
Donald Trump health: New book claims president changed meeting locations due to hearing concerns












