
വാഷിങ്ടൺ: യുഎസ് ഹൌസ് സ്പീക്കർ സ്ഥാനത്തിനായുള്ള രണ്ടാം വട്ട തിരഞ്ഞെടുപ്പിലും ജിം ജോർഡന് തിരിച്ചടി. ജിം ജോർഡനെ പിന്തുണയ്ക്കും എന്നു കരുതിയ 22 പ്രതിനിധികൾ വോട്ട് മാറ്റി ചെയ്തതോടെ സ്പീക്കറെ തിരഞ്ഞെടുക്കാനാവാതെ പ്രതിസന്ധിയിലായി സഭ. ഒന്നാം വട്ടം തിരഞ്ഞെടുപ്പ് നടന്നപ്പോൾ 20 പേരുടെ വോട്ടാണ് ജോർഡന് ലഭിക്കാതിരുന്നത്. ഡോണൾഡ് ട്രംപിൻ്റെ പിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു ജോർഡൻ.
റിപബ്ളിക്കൻ പാർട്ടി നേതാവായ സ്പീക്കർ കെവിൻ മക്കാർത്തിയെ ഒക്ടോബർ 3 ന് വോട്ടെടുപ്പിലൂടെ പുറത്താക്കിയിരുന്നു. സ്റ്റോപ് ഗ്യാപ് സ്പെൻഡിങ് ബിൽ പാസാക്കാൻ എതിർ കക്ഷിയായ ഡെമോക്രാറ്റ് അംഗങ്ങളുടെ സഹായം തേടിയ മക്കാർത്തിയെ റിപ്പബ്ളിക്കന്മാർ പുറത്താക്കുകയായിരുന്നു.
സഭയിൽ ഭൂരിപക്ഷം റിപ്പബ്ലിക്കനമാർക്കാണ് . എന്നാൽ സ്പീക്കർ ആരെന്ന കാര്യത്തിൽ ഏകകണ്ഠമായി തീരുമാനത്തിലെത്താൻ ട്രംപിൻ്റെ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഭിന്നത ഇപ്പോഴും തുടരുകയാണ് എന്നതിന് തെളിവാണ് ജോർഡൻ്റെ തോൽവി. മക്കാർത്തി പുറത്തായ ശേഷം സ്റ്റീവ് സ്കലീസിനെ ആയിരുന്നു ആദ്യം സ്പീക്കറായി പരിഗണിച്ചിരുന്നത്. എന്നാൽ വിമത അഭിപ്രായത്തെ തുടർന്ന് സ്കലീസ് പിൻവാങ്ങി.
യുഎസിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കറെ പുറത്താക്കുന്നത്. പ്രസിഡൻ്റും വൈസ് പ്രസിഡൻ്റം കഴിഞ്ഞാൽ ഏറ്റവും അധികാരമുള്ള വ്യക്തിയാണ് ഹൌസ് സ്പീക്കർ. നിലവിൽ താൽകാലിക സ്പീക്കറായ പാട്രിക് ഹെൻറിതന്നെ സ്പീക്കറായി തുടരാനാണ് സാധ്യത.
Jim Jordan fails to win house speaker post again













