
മസ്കറ്റ്/ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ചാനലുകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ ഒമാനും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ ശുഭകരമായി പുരോഗമിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, ചർച്ചകൾ വിജയകരമായി കരാറിലെത്തിയാൽ പോലും കടലിടുക്ക് ഉടനടി തുറക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സമുദ്രപാത സുരക്ഷിതമാക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും എന്നാൽ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നത് മറ്റ് ചില കടുത്ത നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ച സമാധാന ധാരണാപത്രം അമേരിക്ക ലംഘിച്ചെന്നും, ഇതിനുള്ള നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കണമെന്നുമാണ് ഇറാൻ്റെ പ്രധാന ആവശ്യം. കൂടാതെ അമേരിക്ക തങ്ങളുടെ പെരുമാറ്റം തിരുത്തണമെന്നും, ഇറാന് നേരെ ഉയർത്തുന്ന ഭീഷണികൾ അവസാനിപ്പിക്കണമെന്നും തുറമുഖ ഉപരോധം പിൻവലിക്കണമെന്നും ഇറാൻ്റെ സുരക്ഷാ മേധാവി മുഹമ്മദ് ബഖേർ സോൾഖാദർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെയാണ് ആഗോള എണ്ണ-പ്രകൃതിവാതക ഗതാഗതത്തിൻ്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചത്.
അതിനിടെ, ഇറാനുമായുള്ള കരാർ ഉടൻ സാധ്യമായേക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയെങ്കിലും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കൂടുതൽ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. “നമ്മൾ ഇപ്പോഴും കളിക്ക് നടുവിലാണ്, പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല,” എന്ന് അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്നും ചരക്കിൻ്റെ 5% മുതൽ 7% വരെ ഇറാൻ നികുതി ഈടാക്കാൻ ശ്രമിക്കുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ വാൻസ് തള്ളി. തങ്ങൾക്ക് അത്തരം പദ്ധതികളില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ചർച്ചകൾ നടക്കുന്നതിനിടെയും മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു.എ.ഇ) ഔദ്യോഗിക എണ്ണക്കമ്പനിയായ ‘അഡ്‌നോക്കിൻ്റെ’ ടാങ്കറിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. തൊട്ടുപിന്നാലെ ഒമാൻ തീരത്ത് ഒരു കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ച് തീപിടുത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും (UKMTO) റിപ്പോർട്ട് ചെയ്തു. ഇരു ആക്രമണങ്ങളിലും ആളപായമില്ല. കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ സമാധാന ചർച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Oman says Hormuz talks are positive; Iran warns that the strait will not open immediately even if an agreement is reached, demands that the US pay compensation












