‘അവള്‍ എന്നെ വിട്ടിട്ട് പോകുമെന്ന് കരുതി, ഇതുപോലൊരു മോശമവസ്ഥ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല’; ഷിയാസ് കരീം പറയുന്നു

ബിഗ് ബോസ്, സ്റ്റാര്‍ മാജിക് തുടങ്ങിയ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡല്‍ കൂടിയായ ഷിയാസ് കരീമിനെതിരെ അടുത്തിടെയാണ് പീനന പരാതി ഉയര്‍ന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് താരത്തിന്റെ സുഹൃത്തായിരുന്ന യുവതിയാണ് പോലീസിനെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ ഷിയാസിന് പിന്നീട് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ആ സമയത്തെ മാനസികാവസ്ഥയെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഷിയാസ് കരീം. അടുത്തിടെയാണ് ഷിയാസിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞത്. ഡോക്ടറായ രഹ്നയാണ് ഷിയാസിന്റെ ഭാവി വധു. പീഡനക്കേസ് വന്നതോടെ രഹന തന്നെ ഉപേക്ഷിച്ച് പിന്മാറുമെന്നാണ് താന്‍ കരുതിയതെന്ന ഷിയാസ് പറയുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

ഷിയാസിന്റെ വാക്കുകള്‍:

‘ജീവിതത്തില്‍ നമുക്ക് മോശം അവസ്ഥയും നല്ല അവസ്ഥയുമൊക്കെ ഉണ്ടാകും. മോശം അവസ്ഥയില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഇപ്പോഴത്തെ ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ ഞാന്‍ ദുബായില്‍ ആയിരുന്നു. അന്ന് എന്നെ സമാധിപ്പിക്കാന്‍ ഉണ്ടായിരുന്നത് രണ്ടു സുഹൃത്തുക്കളാണ്. അവരെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ഈ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ അവിടെ ഹോട്ടലില്‍ ഒറ്റയ്ക്കാണ്. നാല് മണിക്കൂര്‍ വളരെ ഡിപ്രസ്ഡ് ആയിരുന്നു ഞാന്‍. ആ സമയത്ത് ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം, കാരണം ഇതുപോലൊരു മോശവസ്ഥ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

എന്റെ വാപ്പ രണ്ടാമതൊരു കല്യാണം കഴിച്ച് പോയതാണ് ഇതിനു മുന്നേ എന്നെ മോശമായി ബാധിച്ച സംഭവം. അന്ന് ഞാന്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. ഈ കേസ് വന്നപ്പോള്‍ എന്റെ ഉമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു. എനിക്ക് അങ്ങനെ ആകെ ടെന്‍ഷനായിരുന്നു. എനിക്കാകെ തലചുറ്റുന്ന പോലെയൊക്കെ തോന്നി. ഞാന്‍ പാനിക്ക് ആയി. പിന്നീട് വേഗം നിസ്‌കരിച്ചു, പ്രാര്‍ത്ഥിച്ചു. അങ്ങനെയുള്ള ഇരിക്കുമ്പോഴാണ് അവര്‍ രണ്ടുപേരും വന്നത്. അവര്‍ കുറെ സംസാരിച്ചു. നിന്റെ മരണം വരെ ഞങ്ങള്‍ കൂടെയുണ്ടാകും എന്ന് ഉറപ്പ് തന്നു.

എല്ലാവരും ഇപ്പോഴാണ് ഇത് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ കടന്നുപോയ കാര്യങ്ങള്‍ അത്രയും ഉണ്ട്. അതൊക്കെ പറഞ്ഞ് നല്ല പുള്ള ചമയാനൊന്നും എനിക്ക് താത്പര്യമില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്. എല്ലാവരെയും ഞാന്‍ കുറ്റം പറയുന്നില്ല, എന്നാല്‍ ചിലര്‍ ഈ പ്രിവിലേജുകള്‍ മുതലെടുക്കുന്നുണ്ട്. ഇവര്‍ അത് മുതലെടുക്കുമ്പോള്‍ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക.

നുണകള്‍ എന്തോരം വേണമെങ്കിലും പറയാം. പക്ഷെ അവസാനം സത്യമേ വിജയിക്കൂ. ഞാന്‍ ഇതെല്ലാം ദൈവത്തിലേക്ക് വിടുകയാണ്. ഉമ്മാക്ക് ഇത് കേട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. ഉമ്മയൊക്കെ പഴയ പത്താം ക്ലാസ് ഫെയിലാണ്. ഉമ്മയ്ക്ക് ഈ സാഹചര്യത്തില്‍ സമാധാനിപ്പിക്കാനോ ഒന്നും അറിയില്ല. ഞങ്ങള്‍ തമ്മില്‍ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ഉമ്മ എന്ന നിലയില്‍ ഉള്ള രീതിയിലുള്ള ഉപദേശം ഉണ്ടായിരുന്നു.

ഈ വിഷയം വന്നപ്പോള്‍ കെട്ടാന്‍ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ കൊല്ലുമെന്നായിരുന്നു ഇങ്ങോട്ടുള്ള മറുപടി. രെഹന കാര്യങ്ങളെ എല്ലാം ഭയങ്കര സീരിയസ് ആയി കാണുന്ന പക്വത ഉള്ള ആളാണ്. ഡോക്ടറാണ്. ഒരുപാട് വിവാദങ്ങള്‍ എന്റെ ജീവിതത്തില്‍ വരും, ഓക്കെ ആണെങ്കില്‍ മാത്രം കല്യാണത്തെ പറ്റി ചിന്തിച്ചാമതി എന്ന് ഞാന്‍ പറഞ്ഞതാണ്. ഈ പ്രശ്‌നങ്ങളൊക്കെ വന്നപ്പോഴും വേണമെങ്കില്‍ ഒന്നുകൂടെ ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ മരണം വരെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ കൂടെ നില്‍ക്കുമെന്നാണ് അവള്‍ പറഞ്ഞത്. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. ഞാന്‍ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുറച്ചുപേരുണ്ടായാല്‍ മതി. അത് ഞാന്‍ മനസിലാക്കിയ കാര്യമാണ്’ ഷിയാസ് കരീം പറഞ്ഞു.