
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ ഇൻ്റർനെറ്റിൽ ചോർന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം 500 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ചിത്രത്തിൻ്റെ എച്ച്.ഡി പതിപ്പാണ് പൈറസി സൈറ്റുകളിൽ പ്രചരിച്ചത്. ഇതോടെ നിർമ്മാതാക്കൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം പരിഹരിക്കാനായി വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നു.
കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം സെൻസർ ബോർഡിൻ്റെ നിർദ്ദേശങ്ങളെത്തുടർന്ന് റിലീസ് വൈകുന്നതിനിടെയാണ് ചോർന്നത്. ഏകദേശം 300 മുതൽ 400 കോടി രൂപയുടെ വരെ നഷ്ടം ഇതിലൂടെ ഉണ്ടായേക്കാമെന്നാണ് വിതരണക്കാരുടെ പ്രാഥമിക കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ, നിർമ്മാതാക്കളെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ വിജയ് തൻ്റെ രാഷ്ട്രീയ പ്രവേശനം അല്പം കൂടി നീട്ടിവെച്ച് ഒരു സിനിമ കൂടി ചെയ്യാൻ സമ്മതിച്ചേക്കുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു കേബിൾ ടിവി ഓപ്പറേറ്റർ ഉൾപ്പെടെ ആറുപേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. വിജയ്‌യുടെ സിനിമ ചോർന്നത് തമിഴ് സിനിമാ വ്യവസായത്തിന് വലിയ ആഘാതമാണെന്ന് രജനീകാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികരിച്ചു. വിജയ് തൻ്റെ നിലപാട് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആരാധകർ ഈ പുതിയ വാർത്തയെ വലിയ ആവേശത്തോടെയാണ് കാണുന്നത്.
‘Jananayakan’ leaked: Vijay may return to the camera to make up for the producers’ losses














