വീഡിയോ ഗെയിമില്‍ തോറ്റു, പിന്നാലെ അമേരിക്കയിൽ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്; 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ന്യൂയോർക്ക്: ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് കഠിന ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി (32) ന് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജെഫേര്‍സണ്‍ സര്‍ക്യൂട്ട് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

2019 മെയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിനെ നോക്കാൻ ആന്റണിയെ ഏല്‍പ്പിച്ച് ഭാര്യ പുറത്ത് പോയിരുന്നു. ഇതിനിടെ വീഡിയോ ഗെയിമില്‍ തോറ്റ ആന്റണി ദേഷ്യത്തില്‍ കുഞ്ഞിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിന്റെ അവസ്ഥ മോശമായതോടെയാണ് ഇയാള്‍ അടിയന്തര ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് സംഭവം അറിയിച്ചത്. കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.