അന്നയുടെ മരണം; കമ്പനി രജിസ്ട്രേഷനിൽ ഗുരുതര വീഴ്ച, അന്നക്ക് ശമ്പളമായി നൽകിയത് 28.50 ലക്ഷം

പുണെ: കുഴഞ്ഞുവീണു മരിച്ച മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന്‌ മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനില്ലെന്ന് റിപ്പോര്‍ട്ട്. ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമാണിത്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

ഇ വൈ കമ്പനിയുടെ പൂനെ ഓഫീസ് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത് വർഷങ്ങൾ വൈകിയാണെന്നാണ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായത്. 2007ൽ തുടങ്ങിയ കമ്പനി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത് 2024ൽ മാത്രമാണ്. ഇക്കാര്യത്തിൽ കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.

എന്നാല്‍, ഇത്രയും വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിട്ടും അപേക്ഷ നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഏഴുദിവസം അനുവദിച്ചിരുന്നതായും ശൈലേന്ദ്ര പോള്‍ വ്യക്തമാക്കി. നിയമം അനുസരിക്കാത്തിനെത്തുടര്‍ന്ന് ജോലിക്കാര്‍ക്ക് ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കുകയാണെങ്കില്‍ ആറുമാസംവരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടുമോ ചുമത്താം.

അതേസമയം അന്നാ സെബ്യാസ്റ്റ്യന് നൽകിയിരുന്ന ശമ്പളം ഉൾപ്പെടെയുള്ള വിശദാംശങ്ങളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. 2024 മാർച്ച് 11 മുതൽ 2024 ജൂലൈ 19 വരെയുള്ള കാലയളവിൽ അന്നക്ക് ശമ്പളമായി 28.50 ലക്ഷം രൂപ നൽകിയെന്നാണ് കമ്പനിയിലെ രേഖകൾ. ഏൽപ്പിച്ച അധിക ജോലിക്ക് അന്നക്ക് പ്രതിഫലം നൽകിയതായാണ് കമ്പനി അധികൃതർ മൊഴി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ 294 ജീവനക്കാരിൽ ചിലരുടെ മൊഴി എടുത്തെന്നും മഹാരാഷ്ട്ര ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ അറിയിച്ചു.

ജൂലായ് 20-നാണ് അന്ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനുകാരണം അമിതജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ ഇ വൈയുടെ ഇന്ത്യയിലെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തായായിരുന്നു. അമിതജോലിഭാരം മൂലമാണ് മകള്‍ മരിച്ചതെന്നും ഇതില്‍ അസിസ്റ്റന്‍ഡ് മാനേജരുടേയും മാനേജരുടേയും ഭാഗത്ത് വീഴ്ചയുണ്ടെന്നും അന്വേഷണം വേണെന്നും പിതാവ് സിബി ജോസഫ് ആവശ്യപ്പെട്ടിരുന്നു.