‘എന്റെ ബീജം സ്വീകരിക്കുന്നവർക്ക് സൗജന്യ ഐവിഎഫ്’, ദുറോവിന്റെ വാഗ്ദാനം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

മോസ്കോ: തൻ്റെ ബീജം സ്വീകരിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സ വാ​ഗ്ദാനം ചെയ്ത് ടെല​ഗ്രാം സിഇഒ പാവൽ ദുറോവ്. ദുറോവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളിൽ നിരവധിപ്പേർ രം​ഗത്തെത്തി. മോസ്കോ ആസ്ഥാനമായുള്ള അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവൽ ദുറോവ് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്.

വന്ധ്യത കാരണം പ്രയാസം അനുഭവിക്കുന്ന ദമ്പതിമാരെയും സ്ത്രീകളെയും സഹായിക്കാനാണ് തന്റെ തീരുമാനമെന്ന് ദുറോവ് പറഞ്ഞു. 37 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കാണ് പാവൽ ദുറോവിൻ്റെ ബീജം ഉപയോഗിച്ച് ക്ലിനിക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്യുന്നത്. ചികിത്സയ്ക്കിടെ ഏറ്റവും മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ക്ലിനിക്ക് ഉറപ്പുനൽകുന്നുണ്ട്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും ആവശ്യമായ ടെസ്റ്റുകൾ നടത്തുകയും ചെയ്യും.

ഇതിനുശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതിൽ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതർ വിശദമാക്കി. തനിക്ക് 100-ൽ ഏറെ മക്കളുണ്ടെന്ന പാവൽ ദുറോവിന്റെ വെളിപ്പെടുത്തൽ നേരത്തേ ചർച്ചയായിരുന്നു.