
വാഷിംഗ്ടൺ : ഒരു സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ബാധ്യത ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണെന്ന് ഭരണാധികാരികൾ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണം രഹസ്യാന്വേഷണ ഏജൻസികളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും വൻ പരാജയത്തെയാണ് പുറത്തുകൊണ്ടുവന്നത്. 2,977 നിരപരാധികളുടെ ജീവനപഹരിച്ച ആ ദുരന്തം സംഭവിച്ച് കാൽ നൂറ്റാണ്ട് തികയുമ്പോഴും, ലോകരാജ്യങ്ങൾ സുരക്ഷാ-രഹസ്യാന്വേഷണ രംഗത്ത് ഇന്നും പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയെ വിറപ്പിച്ച ആ ആക്രമണം പെട്ടെന്നൊരു ദിവസം ആസൂത്രണം ചെയ്തതായിരുന്നില്ല. ആക്രമണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അൽ-ഖാഇദ ശൃംഖലയെക്കുറിച്ചും അതിൻ്റെ തലവൻ ഒസാമ ബിൻ ലാദനെക്കുറിച്ചും യു.എസ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. എന്നാൽ നിർണായകമായ ആ സമയത്ത് വിവരങ്ങൾ ശരിയായി കൂട്ടിച്ചേർക്കാനോ ആസൂത്രണം തടയാനോ ആർക്കും സാധിച്ചില്ല. ആക്രമണം നടന്ന് ഒൻപതാം ദിവസം അന്നത്തെ യു.എസ് പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രഖ്യാപിച്ച “ഭീകരതയ്‌ക്കെതിരായ യുദ്ധം” (War on Terror) തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിലെ ആഗോള രാഷ്ട്രീയത്തെയും നയതന്ത്രത്തെയും പൂർണ്ണമായി മാറ്റിയെഴുതി.
9/11 ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ‘9/11 കമ്മീഷൻ’, അന്നത്തെ ദുരന്തത്തിന് കാരണം “ഭാവന, നയം, ശേഷി, മാനേജ്‌മെൻ്റ് എന്നിവയിലെ പരാജയങ്ങൾ” ആണെന്ന് കണ്ടെത്തിയിരുന്നു. സി.ഐ.എയും എഫ്.ബി.ഐയും തങ്ങളുടെ കൈവശമുണ്ടായിരുന്ന വിവരങ്ങൾ പരസ്പരം പങ്കുവെച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന തിരിച്ചറിവ് ഏജൻസികൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.
തുടർന്ന്, പാശ്ചാത്യ രാജ്യങ്ങൾ വിവരശേഖരണത്തിലും പങ്കുവെക്കലിലും പുതിയ മാതൃകകൾ കൊണ്ടുവന്നു. അമേരിക്കയിൽ 18 വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളെ ഏകോപിപ്പിക്കാൻ ‘നാഷണൽ കൗണ്ടർ ടെററിസം സെന്ററും’ (NCTC) ‘ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസും’ നിലവിൽ വന്നു. യുകെയിലാകട്ടെ എം.ഐ.5, കൗണ്ടർ ടെററിസം പൊലീസ്, വിദേശ രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ.6 എന്നിവർ ഒന്നിച്ചിരുന്ന് പ്രവർത്തിക്കുന്ന ‘കൗണ്ടർ ടെററിസം ഓപ്പറേഷൻസ് സെന്ററുകൾ’ ലണ്ടനിൽ സ്ഥാപിച്ചു. യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ( ഫൈവ് ഐസ് സഖ്യം) തമ്മിലുള്ള രഹസ്യാന്വേഷണ പങ്കാളിത്തം ശക്തമാക്കി. എങ്കിൽപോലും തന്ത്രപരമായ കണക്കുകൂട്ടലുകളിൽ വൻ പരാജയങ്ങൾ പിന്നീട് സംഭവിച്ചിട്ടുണ്ട്.
2003-ൽ ഇറാഖിന്റെ കൈവശം രാസായുധങ്ങളും മാരകായുധങ്ങളും (WMD) ഉണ്ടെന്ന തെറ്റായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും യുകെയും ഇറാഖിലേക്ക് സൈന്യത്തെ അയച്ചത്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി സുരക്ഷാ ഏജൻസികൾ നൽകിയ ഈ തെറ്റായ വിവരം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാളിച്ചയായി മാറി.
2005-ൽ 52 പേരുടെ മരണത്തിനിടയാക്കിയ ലണ്ടൻ സ്ഫോടനവും (7/7 bombings), 2017-ലെ മാഞ്ചസ്റ്റർ അരീന ബോംബാക്രമണവും മുൻകൂട്ടി തടയുന്നതിൽ ബ്രിട്ടന്റെ MI5 പരാജയപ്പെട്ടു. ഭീകരാക്രമണ ഭീതിയിൽ അമേരിക്ക ഗ്വാണ്ടനാമോ ബേയിൽ നടത്തിയ വിചാരണയില്ലാത്ത തടങ്കലുകളും യുകെ ഉൾപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും ആഗോളതലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
മാറിയ സുരക്ഷാ ഭീഷണികൾക്കിടെ ചുവടുമാറ്റി റഷ്യയും ചൈനയും
പാശ്ചാത്യ രാജ്യങ്ങൾ കഴിഞ്ഞ 20 വർഷത്തോളം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, റഷ്യയും ചൈനയും തങ്ങളുടെ സൈനിക-സാങ്കേതിക ശേഷി വൻതോതിൽ വർദ്ധിപ്പിച്ചു. ഹൈപ്പർസോണിക് മിസൈലുകൾ പോലെയുള്ള അത്യാധുനിക ആയുധങ്ങളിൽ ഇവർ നേടിയ മുന്നേറ്റം നാറ്റോ രാജ്യങ്ങളുടെ സൈനിക മുൻതൂക്കത്തെ കാര്യമായി ബാധിച്ചു.

ഇന്ന് ഭീകരവാദ ഭീഷണികൾ നിലനിൽക്കുമ്പോൾ തന്നെ, റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ‘സ്റ്റേറ്റ് ത്രെറ്റുകൾ’ (State-backed threats) പാശ്ചാത്യ രാജ്യങ്ങൾക്ക് തുല്യമായോ അതിലധികമായോ വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. വെറുമൊരു സൈനിക ശക്തി എന്നതിലുപരി ടെലികോം, പ്രകൃതിവിഭവങ്ങൾ, ചിപ്പ് നിർമ്മാണം തുടങ്ങിയ മേഖലകളിലൂടെ ചൈന നേടുന്ന സ്വാധീനം കൃത്യമായി മനസ്സിലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
പുതിയ സാങ്കേതികവിദ്യയും ഭാവി വെല്ലുവിളികളും
കൃത്രിമബുദ്ധിയുടെയും (AI), ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെയും, ബയോമെട്രിക് ഡാറ്റകളുടെയും (മുഖം, ഐറിസ് തിരിച്ചറിയൽ സംവിധാനങ്ങൾ) കടന്നുവരവോടെ രഹസ്യാന്വേഷണ ലോകം അതിവേഗം മാറുകയാണ്. എങ്കിലും, ലഭിക്കുന്ന വിവരങ്ങൾ ശരിയായി വിശകലനം ചെയ്യുന്നതിൽ ഉണ്ടാകുന്ന വീഴ്ചകൾ ഇന്നും തുടരുന്നു.
2022-ലെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും 2023 ഒക്ടോബറിൽ ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണവും തന്ത്രപരമായ കണക്കുകൂട്ടലുകളിൽ സംഭവിച്ച വീഴ്ചകൾക്ക് തെളിവാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനേക്കാൾ, ലഭിച്ച വലിയ വിവരശേഖരത്തിൽ നിന്ന് യഥാർത്ഥ ഭീഷണിയെ കൃത്യസമയത്ത് തിരിച്ചറിയുക എന്നതാണ് വരുംകാലങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Has the world learned the lessons of 9/11? Espionage wars, continuing even after a quarter of a century, are reshaping concepts of security.











