
വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടത്തിൻ്റെ കാലത്ത് ‘ഒബാമകെയർ’ ഹെൽത്ത് ഇൻഷുറൻസിൻ്റെ പേരിൽ ജനങ്ങളിൽ നിന്ന് ഈടാക്കിയ അമിത തുക തിരികെ നൽകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏകദേശം പത്ത് ലക്ഷത്തോളം വരുന്ന സാധാരണക്കാരായ അമേരിക്കൻ പൗരന്മാർക്ക് 500 ഡോളർ (£370) വീതം റീഫണ്ടായി ലഭിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. വരുന്ന ഒക്ടോബർ മാസം മുതൽ തുക യോഗ്യരായ കുടുംബങ്ങളുടെ കൈകളിൽ എത്തിത്തുടങ്ങും.
അമേരിക്കയിലെ 30 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെഡറൽ മാർക്കറ്റ് പ്ലേസ് വഴി ആരോഗ്യ ഇൻഷുറൻസ് വാങ്ങുകയും, സർക്കാർ വക സാമ്പത്തിക സഹായങ്ങളോ സബ്‌സിഡിയോ ലഭിക്കാതെ സ്വന്തം പോക്കറ്റിൽ നിന്ന് പൂർണ്ണ തുക അടയ്ക്കുകയും ചെയ്യുന്നവരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ യോഗ്യരായ കുടുംബങ്ങളിലേക്ക് ചെക്കുകൾ എത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
ഫ്ലോറിഡ, ടെക്സസ്, നോർത്ത് കരോലിന, ഒഹായോ, മിഷിഗൺ, വിസ്കോൺസിൻ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ട്രംപിന്റെ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാകുമെന്നാണ് ഭരണകൂടത്തിൻ്റെ വാദം. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസ് ഭരണം പിടിച്ചെടുത്താൽ അമേരിക്കക്കാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ റീഫണ്ട് പദ്ധതിയും പുറത്തുവരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട വസ്തുതാ റിപ്പോർട്ടിൽ മുൻ ബൈഡൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇൻഷുറൻസ് എക്സ്ചേഞ്ച് നടത്തുന്നതിന് ആവശ്യമായ തുകയേക്കാൾ വൻ തുകയാണ് ‘യൂസർ ഫീ’ ഇനത്തിൽ ജനങ്ങളിൽ നിന്ന് ഈടാക്കിയത്. ഇത് വഴി സർക്കാരിന് വലിയൊരു തുക അധികമായി ലഭിച്ചുവെന്നും, ഈ തുകയാണ് ഇപ്പോൾ യഥാർത്ഥ ഉപഭോക്താക്കൾക്ക് വീതിച്ചു നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ഇനത്തിൽ സർക്കാരിൻ്റെ പക്കൽ എത്ര തുക അധികമായുണ്ടെന്ന കാര്യം വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കയിലെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ലഭ്യമാക്കാൻ 2010-ൽ കൊണ്ടുവന്ന ‘അഫോർഡബിൾ കെയർ ആക്ട്’ (ഒബാമകെയർ) പൂർണ്ണമായി റദ്ദാക്കണമെന്ന നിലപാടുകാരനായിരുന്നു ട്രംപ്. തന്റെ ആദ്യ ഭരണകാലയളവിൽ ഇതിനായി ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ രണ്ടാം ഊഴത്തിൽ നിയമം റദ്ദാക്കുന്നതിന് പകരം അതിൽ കാതലായ മാറ്റങ്ങൾ വരുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രംപ് സർക്കാർ കൊണ്ടുവന്ന ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ (OBBA) പ്രകാരമുള്ള വലിയ മാറ്റങ്ങൾ വരും വർഷങ്ങളിൽ യുഎസിൽ നടപ്പിലാകും.
അതേസമയം, ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം പൊതു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിക്കെയ്ഡ്’, ഒബാമകെയർ എന്നിവയിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 80 ലക്ഷത്തോളം ആളുകളാണ് ഇൻഷുറൻസ് പരിധിയിൽ നിന്ന് പുറത്തായത്. പുതിയ പ്രഖ്യാപനത്തോട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഈ വിഷയം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Obamacare ‘excessive rip-off’: Trump says $500 each to be refunded to 1 million Americans.












