
യുഎസിലെ കാലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികളായ 4 പേരുടെ മരണത്തിൽ പൊലീസിൻ്റെ പുതിയ റിപ്പോർട്ട് പുറത്തു വന്നു. മൂന്നു പേർ കൊല്ലപ്പെട്ടതാണെന്നും ഒരാൾ ജീവനൊടുക്കിയതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് ആനന്ദ് സുജിത് ഹെൻറി ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗറിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടികളുടെ ദേഹത്ത് വെടിയേറ്റ മുറിവുകളോ മറ്റ് ക്ഷതങ്ങളോ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിഷമോ കൂടുതൽ അളവിൽ മരുന്നോ നൽകി കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. പതോളജി റിപ്പോർട്ട് വന്ന ശേഷമേ ഇതു സംബന്ധിച്ച് വിവരം അറിയാൻ സാധിക്കൂ.
ആനന്ദൻ്റേയും ആലീസിൻ്റേയും മൃതദേഹം വീട്ടിലെ കുളിമുറിയിലാണ് കണ്ടെത്തിയത്. ആലീസിന് നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ആനന്ദിന്റെ ദേഹത്ത് ഒറ്റ ബുള്ളറ്റിന്റെ ക്ഷതം മാത്രം. കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ആനന്ദ് എന്തിന് ഇതു ചെയ്തു എന്നു വെളിപ്പെടുത്തുന്ന ഒരു കുറിപ്പോ രേഖകളോ ഇതുവരെ ലഭിച്ചിട്ടില്ല. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്തത് അന്വേഷണത്തെ ബാധിക്കുന്നെന്ന് സാൻമറ്റെയോ പൊലീസ് അറിയിച്ചു.
San Mateo Police Department Confirms Murder-Suicide of Family of Four















